തിരുവനന്തപുരം; പരിസ്ഥിതി ലോല മേഖല (ബഫർസോൺ ) സംബന്ധിച്ച് പൊതുജങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിന് സർക്കാർ നിശ്‌ചയിച്ച കാലാവധി അവസാനിച്ചതിനാൽ ഇന്ന് വിദഗ്ദ്ധ സമിതി യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ വിലയിരുത്തും.
ശനിയാഴ്ച വരെ 65,501 പരാതികളാണ് ലഭിച്ചത്. ഇതിൽ 29,900 പരാതികൾ പരിഹരിച്ചിരുന്നു. മറ്റുളളവ പരിശോധിച്ച് തീർപ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. കിട്ടിയ പരാതികൾ പലതും അനാവശ്യവും, ഇരട്ടിപ്പുമാണെന്ന് കണ്ടെത്തി. മലബാർ വന്യജീവി സങ്കേതത്തിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ നിന്നും ലഭിച്ച 4309 പരാതികളിൽ 1378 എണ്ണം ഒരു കിലോമീറ്ററിന് പുറത്തുള്ളവയായതിനാൽ ഒഴിവാക്കി. കൂരാച്ചുണ്ട് പഞ്ചായത്തിൽ ലഭിച്ച 928 പരാതികളിൽ 340 എണ്ണം ഇരട്ടിപ്പ്. ബോധപൂർവം പരാതികൾ വർദ്ധിപ്പിക്കുന്നത് കാരണം ഫീൽഡ് പരിശോധ നീളുകയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. ബഫർസോൺ ഭൂപടത്തിൽ മുഴുവൻ നിർമ്മിതികളും ഉൾപ്പെടുന്നതിൽ ഇത് നിമിത്തം കാലതാമസമുണ്ടാവും.
ഇന്നലെ വരെ ലഭിച്ച പരാതികളിൽ 34,854 എണ്ണത്തിൽ പരിശോധന പൂർത്തിയാക്കി ജിയോ ടാഗിംഗ് നടത്തി ഭൂപടത്തിൽ വിവരങ്ങൾ ചേർത്തുകഴിഞ്ഞു. മാപ്പിൽ കെട്ടിടങ്ങൾ എത്രയെന്ന് വ്യക്തമാക്കാത്തതിനാൽ മംഗളവനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും ജിയോ ടാഗിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. .
ബഫർ സോൺ: പരാതി നൽകാനുളള
സമയം നീട്ടിനൽകില്ലെന്ന് മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുളള സമയം നീട്ടി നൽകാൻ സാധിക്കില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 63500 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ 24528 പരാതികൾ തീർപ്പാക്കി. മറ്റുളളവ പരിശോധിച്ച് തീർപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇന്ന് ചേരുന്ന വിദഗ്ദ്ധ സമിതി ഇതുവരെയുളള നടപടികളുടെ പുരോഗതി വിലയിരുത്തും.
ഒരു വട്ടം സമയം നീട്ടി നൽകിയ സാഹചര്യത്തിൽ ഇനിയും പരാതി നൽകുന്നതിന് സമയം നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വനംമന്ത്രിയെ ആക്രമിക്കുന്നത് വിചിത്രം
തിരുവനന്തപുരം: സീറോ ബഫർ സോൺ വിഷയത്തിൽ മുൻ ഹരിത ബ്രിഗേഡായി രംഗത്തുനിന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജനങ്ങൾക്കും സർക്കാരിനുമൊപ്പം നില്ക്കാതെ വനം മന്ത്രി എ.കെ ശശീന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് വിചിത്രമാണെന്ന് എൻ.സി.പി ദേശീയ കമ്മിറ്റിയംഗം പി.കെ.പുഷ്കര കുമാർ അഭിപ്രായപ്പെട്ടു.സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷിചേർന്ന് സ്വന്തം വിശ്വാസ്യത സംരക്ഷിയ്ക്കണമെന്നും പുഷ്കരകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |