കോട്ടയം : ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കോട്ടയം സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിലെ ചീഫ് കുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര് പാലത്തിങ്കൽ പിലാത്തോട്ടത്തിൽ മുഹമ്മദ് സിറാജുദ്ദീൻ (20) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 29 നാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ അൽഫാം കഴിച്ചത്. തുടർന്ന് ഛർദ്ദിയും, വയറിളക്കവും അനുഭവപ്പെട്ട് ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയെ തുടർന്ന് ജനുവരി 2 നായിരുന്നു മരണം. തുടർന്ന് ഇയാൾ ഒളിവിൽപ്പോകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കുന്നതിനിടെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഹോട്ടൽ ഉടമകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ബിരിയാണി കഴിച്ചകുട്ടികൾക്കും
അദ്ധ്യാപികയ്ക്കും വിഷബാധ
പത്തനംതിട്ട: കൊടുമൺ ചന്ദനപ്പള്ളിയിലെ റോസ് ഡെയ്ൽ സ്കൂൾ വാർഷികാഘോഷത്തിന് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച അദ്ധ്യാപികയും കുട്ടികളും ഉൾപ്പെടെ 17പേർക്ക് ഭക്ഷ്യ വിഷബാധ. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നാല് കുട്ടികൾ ഒഴികെ ആശുപത്രി വിട്ടു. കൊടുമണ്ണിലെ കാരമെൽ സ്റ്റോറീസ് എന്ന ഹോട്ടലിൽ നിന്ന് എത്തിച്ച ബിരിയാണിയിൽ നിന്നാണ് വിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ എത്തിച്ച ബിരിയാണി രാത്രി എട്ടര വരെ വിതരണം ചെയ്തിരുന്നു. 350 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 200 ബിരിയാണി എത്തിച്ചിരുന്നു. വൈകിട്ട് വീട്ടിൽ കൊണ്ടുപോയി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഹോട്ടൽ ലൈസൻസിയുടെ ജോലിക്കാരന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ വച്ചാണ് ബിരിയാണി തയ്യാറാക്കിയത്. വർഷങ്ങൾക്ക് മുൻപ് തൊഴുത്തായി ഉപയോഗിച്ചിരുന്ന ഷെഡിൽ വൃത്തിഹീനമായ സ്ഥലത്താണ് ബിരിയാണി ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഇതും ഹോട്ടലും ഉദ്യോഗസഥർ പൂട്ടിച്ചു.
ജില്ലയിൽ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളും ഭക്ഷ്യധാന്യപ്പൊടി വിൽക്കുന്ന ഒരു കടയും അടച്ചു പൂട്ടാൻ നിർദേശം നൽകി. വൃത്തിയില്ലാത്തതും ലൈസൻസ് ഇല്ലാത്തതുമായ സ്ഥാപനങ്ങളാണിതെല്ലാം. പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഒാഫീസർമാരായ ആർ.അസീം, പ്രശാന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |