തിരുവനന്തപുരം: ശശി തരൂർ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും സതീശൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വന്തം നിലയ്ക്ക് ആർക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തിൽ അഭിപ്രായമുള്ളവർ പാർട്ടിയെ അറിയിക്കണം. സ്ഥാനാർത്ഥിത്വം സംഘടനാപരമായി പാർട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല.പാർട്ടിയിൽ ചർച്ചചെയ്ത് പാർട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇനി മുതൽ സജീവമായി പ്രവർത്തിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ മുരളീധരനും സമാനപ്രതികരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വടകരയിൽ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് കെ മുരളീധരൻ പ്രകടിപ്പിച്ചത്. കെ സുധാകരൻ മത്സരത്തിനില്ലെന്നും അറിയിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങൾക്കുള്ള മറുപടി കൂടിയാണ് വി ഡി സതീശൻ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |