വൈദ്യുതി ബോർഡും കെ.എസ്.ആർ.ടി.സിയും കെടുകാര്യസ്ഥതകൊണ്ട് വരുത്തിവയ്ക്കുന്ന ഭീമമായ നഷ്ടം നികത്തേണ്ട ബാദ്ധ്യത ഉപഭോക്താക്കൾക്കാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ വാട്ടർ അതോറിട്ടിക്കുണ്ടായ 2400 കോടി രൂപയുടെ നഷ്ടവും ജനങ്ങളുടെ തലയിൽ അടിച്ചേല്പിക്കാനാണ് നീക്കം. ഉപയോഗിക്കുന്ന വെള്ളത്തിന് ഉപഭോക്താക്കൾ കൃത്യമായി പണം നൽകുന്നുണ്ട്. അഥവാ ബില്ലിനത്തിൽ കുടിശികയുണ്ടെങ്കിൽ അതു പിരിച്ചെടുക്കേണ്ടത് വാട്ടർ അതോറിട്ടിയുടെ മാത്രം ചുമതലയാണ്. 2400 കോടി രൂപ കുടിശികയുണ്ടെങ്കിൽ അത് അവരുടെ പിടിപ്പുകേടിന്റെ തെളിവാണ്. അതിന് ഉപഭോക്താക്കളെ പിഴിയുന്നത് കടുത്ത ജനവഞ്ചനയും തികഞ്ഞ മര്യാദകേടുമാണ്.
ലിറ്ററിന് ഒരു പൈസയുടെ വർദ്ധനയാണത്രെ ഉദ്ദേശിക്കുന്നത്. ആർക്കും അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം പെട്ടെന്നു മനസിലാവില്ല. രണ്ടുമാസത്തിലൊരിക്കൽ ഇപ്പോൾ ഈടാക്കുന്ന ശരാശരി ബില്ലിന്റെ മൂന്നോ നാലോ ഇരട്ടി ഇനി അടയ്ക്കേണ്ടിവരുമെന്ന് അറിയുമ്പോഴേ അപകടം ബോദ്ധ്യമാവൂ.
കുടിവെള്ളമില്ലാതെ മനുഷ്യന് ജീവിക്കാനാവില്ല. എല്ലാ കുടുംബങ്ങൾക്കും പാനീയയോഗ്യമായ കുടിവെള്ളമെത്തിക്കേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലയാണ്.
ദാഹജലം നൽകുന്നതിന്റെ ചെലവ് പെരുപ്പിച്ചു കാണിച്ച് ജനങ്ങളിൽനിന്ന് ദുർവഹമായ തോതിൽ പണം പിടുങ്ങുന്നതല്ല ക്ഷേമഭരണം. വെള്ളവും വെളിച്ചവുമെങ്കിലും താങ്ങാവുന്ന വിലയ്ക്ക് നൽകാൻ സർക്കാരിനു കഴിയണം. കുടിശികയുടെ പകുതിയെങ്കിലും പിരിച്ചെടുക്കാനായാൽ വെള്ളക്കരം കൂട്ടേണ്ടിവരില്ല എന്നുമാത്രമല്ല കൂടുതൽ സൗജന്യങ്ങൾ നൽകാനും കഴിയും. വെള്ളക്കരം കൂട്ടിയിട്ട് ആറുവർഷത്തിലധികമായത്രേ. അതു വലിയ കേമത്തമെന്നാണോ സർക്കാർ കരുതുന്നത്. നാമമാത്ര വിലയ്ക്ക് തിരുവനന്തപുരം നഗരത്തിൽ ജലവിതരണം നടന്നിരുന്ന കാലമുണ്ടായിരുന്നു. ശരാശരി രണ്ടുരൂപയായിരുന്നു അന്നത്തെ ബിൽ. അധികാര കേന്ദ്രങ്ങളും സംവിധാനവുമൊക്കെ മാറിയപ്പോഴാണ് പടിപടിയായി വെള്ളക്കരത്തിലും വൻവർദ്ധനയുണ്ടായത്.
വെള്ളക്കരം മൂന്നും നാലും ഇരട്ടി കൂട്ടാനുള്ള വാട്ടർ അതോറിട്ടിയുടെ ശുപാർശ കഴിഞ്ഞ ദിവസം ഇടതുമുന്നണി നേതൃയോഗം അംഗീകരിച്ചതോടെ ഇനി തീരുമാനം നടപ്പായാൽ മതി. ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സ്ഥിതി വന്നതിനാലാണ് വെള്ളക്കരം കൂട്ടേണ്ടിവരുന്നതെന്നാണ് വകുപ്പുമന്ത്രി നേതൃയോഗത്തിൽ വിശദീകരിച്ചതത്രെ. ശുപാർശ പ്രകാരം വെള്ളക്കരം കൂട്ടിയാലും വാട്ടർ അതോറിട്ടി സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുമെന്ന് മന്ത്രിക്ക് പറയാനാകുമോ? ചാർജ് കൂട്ടുക എന്നതിനപ്പുറം അതു എപ്പോഴെങ്കിലും കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കണമെങ്കിൽ ജനങ്ങളെക്കുറിച്ചും അവരുടെ ജീവിത പ്രയാസങ്ങളെക്കുറിച്ചും ബോധമുണ്ടാകണം. ഏറ്റവും എളുപ്പമുള്ള ഭരണനടപടിയാണ് ചാർജ് വർദ്ധന. ഒരു പ്രസ്താവനയോ പത്രക്കുറിപ്പോ മാത്രം മതിയാകും.
ഡൽഹിയിലും ഈയടുത്ത് പഞ്ചാബിലും എങ്ങനെയാണ് ഭരണമാറ്റം ഉണ്ടായതെന്ന് നമ്മുടെ രാഷ്ട്രീയകക്ഷികളും പഠിക്കേണ്ടതാണ്. സാധാരണക്കാരുടെ നിത്യജീവിതം കുറച്ചെങ്കിലും ക്ളേശരഹിതമാക്കാൻ സഹായിക്കുന്ന ചില നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ട് ജനങ്ങളെ സമീപിച്ചതുകൊണ്ടാണ് എ.എ.പി രണ്ടിടത്തും അധികാരത്തിൽ കുതിച്ചെത്തിയത്. ജനങ്ങൾക്കു നൽകിയ വാഗ്ദാനം അക്ഷരംപ്രതി അവർ നടപ്പാക്കുകയും ചെയ്തു. വെള്ളവും വെളിച്ചവും പൊതുഗതാഗതവും സൗജന്യമാക്കിയില്ലെങ്കിലും അവ സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്ന വിധത്തിലെങ്കിലും നിരക്കുകൾ നിശ്ചയിക്കുന്നതല്ലേ യഥാർത്ഥ ജനസേവ എന്നു നമ്മുടെ രാഷ്ട്രീയ കക്ഷികൾ എന്നാണു തിരിച്ചറിയുക?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |