മുണ്ടൂർ: പശ്ചിമഘട്ടത്തിലെ കരിമലയിൽ പ്രകൃതി ഭംഗി നിറഞ്ഞ ആറ്റ്ല വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണനയിൽ. 20 വർഷം മുമ്പ് വൈദ്യുതി ഉത്പാദന സാദ്ധ്യത പഠിക്കാൻ ഉന്നതസംഘം സ്ഥലം സന്ദർശിച്ചെങ്കിലും തുടർ പ്രവർത്തനം പാതിവഴിയിൽ അവസാനിച്ചു.
പ്രളയാനന്തരം തുടരെയുള്ള അത്യാഹിതങ്ങളും ആളപായവും കാരണം മൂന്നുവർഷം മുമ്പ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒന്നിലധികം ജലപാതങ്ങളുള്ള അതിമനോഹര പ്രകൃതി ദൃശ്യമാണ് ഈ വെള്ളച്ചാട്ടം. പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തേക്ക് നിലവിൽ സന്ദർശകർക്ക് അനുമതിയില്ല.
ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മീൻവല്ലം മാതൃകയിൽ ആറ്റ്ലയും ഇടം പിടിച്ചത്. വൈദ്യുതി ഉത്പാദനത്തിന് സാദ്ധ്യത തെളിഞ്ഞാലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചാലേ പദ്ധതി ആരംഭിക്കാനാവൂ. കൂടാതെ ആറ്റ്ലയുടെ വിനോദസഞ്ചാര സാദ്ധ്യതകളും ഉപയോഗപ്പെടുത്തും.
കെ.ശാന്തകുമാരി എം.എൽ.എ നേതൃത്വം നൽകുന്ന പഠനസംഘം ഇന്ന് പ്രദേശം സന്ദർശിക്കും. വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ- കരിമല റോഡിൽ ദുർഘട മലമ്പാത താണ്ടി വേണം പ്രദേശത്തെത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |