കൊച്ചി: അഡി. പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന കട്ടപ്പന സ്വദേശി എ.വി. ടെല്ലസിന് ജില്ലാ ജഡ്ജിയായി നിയമനം നൽകിയതിനെതിരെ എറണാകുളം ഞാറയ്‌ക്കൽ സ്വദേശി വി.വി. ഉണ്ണികൃഷ്‌ണൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമനം ലഭിക്കുമ്പോൾ ടെല്ലസ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നില്ലെന്നാരോപിച്ചായിരുന്നു ഹർജി. ജില്ലാ ജഡ്‌ജി നിയമനത്തിനുള്ള ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായിരുന്നു ഹർജിക്കാരൻ.
ടെല്ലസും ഹർജിക്കാരനും അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർമാരായിരിക്കെയാണ് ജില്ലാ ജഡ്ജി നിയമനത്തിന് അപേക്ഷ നൽകിയത്. പട്ടിക വർഗ്ഗവിഭാഗത്തിനായി സംവരണം ചെയ്ത തസ്തികയിലേക്കാണ് ഇവർ അപേക്ഷിച്ചത്. ഇതിനുശേഷം ടെല്ലസിന് വകുപ്പുതല മാറ്റത്തിലൂടെ മുൻസിഫ് - മജിസ്ട്രേട്ട് നിയമനം ലഭിച്ചു. 2022 മാർച്ച് ഒമ്പതിന് നിയമനം ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ നാലിന് കേരള ജുഡിഷ്യൽ അക്കാഡമിയിൽ പരിശീലനത്തിനും ചേർന്നു. ഈ പരിശീലനം തുടരുന്നതിനിടെ സെപ്തംബർ 22 നാണ് ജില്ലാ ജഡ്‌ജിയായി ടെല്ലസിന് നിയമനം ലഭിച്ചത്. ജില്ലാ ജഡ്ജിയായി നിയമനം ലഭിക്കുമ്പോൾ ടെല്ലസ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നില്ലെന്നും ഇക്കാരണത്താൽ നിയമനത്തിനു യോഗ്യനല്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. പകരം തന്നെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വാദങ്ങൾ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് തള്ളി. ജില്ലാ ജഡ്ജിയായി നിയമനം ലഭിക്കുമ്പോൾ ടെല്ലസ് മുൻസിഫ് - മജിസ്ട്രേട്ട് ട്രെയിനി മാത്രമാണെന്നും ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജില്ലാ ജഡ്ജിയായി നിയമനം ലഭിക്കുന്നതിന് മുമ്പു തന്നെ ടെല്ലസ് മുൻസിഫ് - മജിസ്ട്രേട്ട് പരിശീലനം ഹൈക്കോടതിയുടെ അനുമതിയോടെ മതിയാക്കി വീണ്ടും അഡി. പബ്ളിക് പ്രോസിക്യൂട്ടറായി നിയമനം നേടിയെന്നും വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |