തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഇക്കുറി ബഡ്ജറ്റിൽ വിവിധ സേവന നിരക്കുകളും ജി.എസ്.ടിയിൽ പെടാത്ത ചില മേഖലകളിലെ നികുതിയും വർദ്ധിപ്പിച്ചേക്കും. വില്ലേജ്, താലൂക്ക്,തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവന- സർട്ടിഫിക്കറ്റ് നിരക്കുകൾ, സ്റ്റാമ്പ് ഡ്യൂട്ടി, പ്രൊഫഷണൽ ടാക്സ്, ഭൂമിയുടെ ന്യായവില,പോക്കുവരവ് ഫീസ് തുടങ്ങിയവയിലെല്ലാം വർദ്ധന വന്നേക്കും. ജനങ്ങൾക്ക് അധികഭാരം നൽകുന്നതാണ് ഇതെല്ലാം. ബഡജ്റ്റ് അല്പം കടുത്തതാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സൂചിപ്പിച്ചു. ഫെബ്രുവരി മൂന്നിനാണ് ബഡ്ജറ്റ്.
നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടിയുണ്ടാകും. 30 വർഷം മുമ്പ് പരിഷ്കരിച്ച പ്രൊഫഷണൽ ടാക്സ് നിരക്കിലും സ്ലാബിലും കാലാനുസൃത മാറ്റം വരുത്താനാണ് നീക്കം. ഇത് വർദ്ധിപ്പിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി വിജയാനന്ദ് അദ്ധ്യക്ഷനായ ധനകാര്യകമ്മിഷൻ ശുപാർശ ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസാണിത്. 12,000 രൂപയ്ക്കുമേൽ മാസവരുമാനമുള്ളവർക്ക് ആറുമാസത്തിലൊരിക്കൽ ഒരു ശതമാനമാണ് ടാക്സ്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനായാൽ അവയ്ക്ക് നൽകുന്ന ഗ്രാന്റും പദ്ധതി വിഹിതവും സർക്കാർ ചെലവിൽ നിന്ന് കുറയ്ക്കാനാകുമെന്നതാണ് നേട്ടം.
2010ലാണ് ഒടുവിൽ ഭൂമിയുടെ ന്യായവില പരിഷ്കരിച്ചത്. അതിനുശേഷം വിപണി വിലയിൽ വലിയ മാറ്റമുണ്ടായി. അതിനനുസരിച്ചാകും വർദ്ധന. ഇതിലൂടെ രജിസ്ട്രേഷൻ ഫീസിനത്തിലെ വരുമാന വർദ്ധനയാണ് ലക്ഷ്യം. ന്യായവില പരിഷ്കരണ സമിതി കഴിഞ്ഞ സെപ്തംബറിൽ റിപ്പോർട്ട് നൽകിയിരുന്നു.
നികുതി പിരിച്ചെടുക്കാനുള്ള പദ്ധതികൾ കാര്യമായ ഫലം കാണാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ ഇടപാടുകൾ വിലയിരുത്തി നികുതി പിരിവ് കാര്യക്ഷമമാക്കാനാകും ശ്രമം. ജി.എസ്.ടി വന്നതോടെ നികുതി കൂട്ടാനുള്ള സാദ്ധ്യത ഇല്ലാത്തതിനാലാണിത്. ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെയുള്ള ആംനസ്റ്റി പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 41കോടിയും അതിനുമുമ്പ് 137 കോടിയും മാത്രമാണ് പിരിച്ചെടുക്കാനായത്.
ലക്ഷ്യം 15,000 കോടി
നികുതി, നികുതിയേതര വിഭാഗങ്ങളിലായി 15,000 കോടിയുടെ വരുമാന വർദ്ധനയാകും ബഡ്ജറ്റ് ലക്ഷ്യമിടുക. കഴിഞ്ഞവർഷം 10,000 കോടിയും അതിന് മുമ്പ് 13,000വുമായിരുന്നു വർദ്ധന. നികുതി സംവിധാനം കർശനമാക്കി വരുമാനം കൂട്ടുന്നതിനാകും ഇക്കുറി ശ്രമിക്കുക.
ക്ഷേമ പെൻഷൻ കൂട്ടില്ല
ക്ഷേമ പെൻഷനുകളിൽ വർദ്ധന വരുത്താനിടയില്ല
ഒന്നിൽകൂടുതൽ പെൻഷൻ വാങ്ങുന്നത് ഒഴിവാക്കും
മോട്ടോർ വാഹനം, എക്സൈസ്, ലോട്ടറി
നികുതി വർദ്ധനയ്ക്ക് സാദ്ധ്യതയില്ല
സംസ്ഥാന വരുമാനം
1.71 ലക്ഷം കോടി
കേന്ദ്ര ഗ്രാന്റ് ഉൾപ്പെടെ
1.17ലക്ഷംകോടി
സംസ്ഥാന തനതു വരുമാനം
24,000 കോടി
കേന്ദ്രത്തിൽ നിന്നുള്ള കുറവ്
ഭാരം കൂടുന്നത് ഇങ്ങനെ
1. കെട്ടിട നികുതി വർദ്ധിക്കുന്നത് എല്ലാവർക്കും ഭാരമാകും
2. ഭൂമിയുടെ ന്യായ വില കൂടുന്നത്
അനുബന്ധമേഖലകളെയും ബാധിക്കും
3. വീട് നിർമ്മാണത്തിന് ചെവേറും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |