വാഷിംഗ്ടൺ : യു.എസിലെ അലാസ്കയിൽ വിദൂര ഗ്രാമത്തിൽ ഹിമക്കരടിയുടെ ആക്രമണത്തിൽ രണ്ട് മരണം. സെവാർഡ് ഉപദ്വീപിന്റെ പടിഞ്ഞാറുള്ള വെയിൽസ് ഗ്രാമത്തിൽ പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗ്രാമത്തിലേക്ക് കടന്ന ഹിമക്കരടി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരു സ്ത്രീയും ആൺകുട്ടിയുമാണ് ഹിമക്കരടിയുടെ ആക്രമണത്തിനിരയായത്. ഹിമക്കരടിയെ വെടിവച്ച് കൊന്നെങ്കിലും ആക്രമണത്തിനിരയായ രണ്ട് പേരെയും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിമക്കരടികളുടെ ആക്രമണം അലാസ്കയിൽ പൊതുവെ കുറവാണെങ്കിലും ആവാസവ്യവസ്ഥയിലെ മഞ്ഞുരുകൽ മൂലം ഇവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചിരിക്കുകയാണ്. വെറും 150 ഓളം പേർ മാത്രമാണ് അലാസ്കയുടെ തലസ്ഥാനമായ ജൂനോയിൽ നിന്ന് 1,907 കിലോമീറ്റർ അകലെയുള്ള വെയിൽസിലുള്ളത്.
അതീവ അപകടകാരികൾ
അതീവ അക്രമ സ്വഭാവമുള്ളവയാണ് ഹിമക്കരടികൾ. ഒരിക്കൽ ഒരു ഹിമക്കരടിയുടെ ആക്രമണം നേരിടേണ്ടി വന്ന ഒരാൾക്ക് തകർന്നു പോയ തന്റെ തലയോട്ടി കൂട്ടിയോജിപ്പിക്കാൻ 13 മണിക്കൂറുകൾ നീണ്ട 300 തുന്നലുകളാണ് വേണ്ടി വന്നത്. 2003 സെപ്റ്റംബറിൽ കനേഡിയൻ ആർട്ടിക് മേഖലയിൽ വച്ച് ഇന്യൂറ്റ് വിഭാഗത്തിൽപ്പെടുന്ന എസ്കിമോ ഗൈഡായ കൂറ്റൂ ഷായ്ക്ക് നേരെയാണ് ഹിമക്കരടിയുടെ ആക്രമണമുണ്ടായത്. രാത്രിയിൽ ഉറങ്ങിക്കിടക്കവെ കൂറ്റൂവിന്റെ ടെന്റ് തകർത്ത് ഹിമക്കരടി ഉള്ളിൽ കടക്കുകയായിരുന്നു. കൂറ്റൂ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കല്ലിൽ തട്ടി നിലത്തു വീണു. പിന്നാലെയെത്തിയ ഹിമക്കരടി അതിന്റെ കൂർത്ത നഖങ്ങളും പല്ലും കൊണ്ട് കൂറ്റൂവിനെ ആക്രമിച്ചു. ആക്രമണത്തിൽ കൂറ്റൂവിന്റെ തലയോട്ടി പിളർന്നു. പ്രദേശത്തുണ്ടായിരുന്ന ചിലർ ഹിമക്കരടിയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ കൂറ്റൂ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |