തിരുവനന്തപുരം: ഗുണ്ടാബന്ധത്തിന്റെ പേരിൽ രണ്ട് ഡി വൈ എസ് പിമാർക്ക് സസ്‌പെൻഷൻ. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ ജെ ജോൺസൺ, വിജിലൻസ് ഡി വൈ എസ് പി എം പ്രസാദ് എന്നിവർക്കെതിരെയാണ് നടപടി. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഇരുവരും ഇടനിലനിന്നുവെന്ന് കണ്ടെത്തിയിരുന്നു. ഗുണ്ടാ- മാഫിയ ബന്ധമുള്ള നാല് ഇൻസ്‌പെക്‌ടർമാരെയും ഒരു സബ്- ഇൻസ്‌പെക്ടറെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് സസ്‌പെൻഷൻ ഉത്തരവിൽ ഇരുവർക്കുമെതിരെ ആരോപിക്കുന്നത്.
ഡി വൈ എസ് പി കെ ജെ ജോൺസൺ ഷാരോൺ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. വിജിലൻസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്റെ ഡി വൈ എസ് പിയാണ് എം പ്രസാദ്. തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന പ്രശ്നപരിഹാര ചർച്ചയിൽ ജോൺസണും പ്രസാദും നേരത്തെ സസ്‌പെൻഷനിലായ റെയിൽവേ സി ഐ അഭിലാഷും പങ്കെടുത്തിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുണ്ടാസംഘങ്ങളിൽ നിന്ന് ഇവർ സാമ്പത്തിക ലാഭം നേടിയതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരത്ത് വച്ച് നടന്ന ജോൺസൺന്റെ മകളുടെ പിറന്നാൾ പാർട്ടി സ്പോൺസർ ചെയ്തത് ഗുണ്ടാസംഘങ്ങളാണെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ ഗുണ്ടകളുടെ മദ്യപാന പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കുമായിരുന്നെന്ന ആരോപണവുമുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. ഗുണ്ടാബന്ധവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ജോൺസൺ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷാരോൺ കേസിന്റെ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |