ജാഗ്രത കാട്ടിയത് കേരളകൗമുദി വാർത്തയ്ക്കുശേഷം
ശബരിമല: ശബരിമല ശ്രീകോവിലിനുമുന്നിലെ ഹുണ്ടികയിൽ സമർപ്പിക്കുന്ന വെറ്റിലയിൽ പൊതിഞ്ഞ കാണിപ്പൊന്നിനു പുറമേയുള്ള സാധാരണ കാണിക്കപ്പണവും നശിച്ചതായി അറിയുന്നു. ഈ നോട്ടുകളും എന്തു ചെയ്തുവെന്ന് വ്യക്തമല്ല.
ഈ കാണിക്കയെല്ലാം സന്നിധാനത്തെ പഴയ ഭണ്ഡാരത്തിലാണ് എത്തിച്ചേരുന്നത്. അവിടെനിന്ന് പുതിയ ഭണ്ഡാരത്തിലേക്ക് കൺവയർവഴിയാണ് നോട്ടുകളും നാണയങ്ങളും എത്തിക്കുന്നത്. ഇതിനായി നാല് കൺവയറുകളാണ് ഉപയോഗിക്കുന്നത്. പഴയ ഭണ്ഡാരത്തിൽനിന്ന് ഭൂഗർഭ തുരങ്കം നിർമ്മിച്ചാണ് ഈ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൺവയറുകളിൽ വീഴുന്ന നോട്ടുകൾ പറന്ന് മെഷീന്റെ യന്ത്രഭാഗങ്ങളിൽ കുരുങ്ങി കീറി നശിക്കുന്നതും ഗ്രീസ് പോലുളളവ പുരളുന്നതും പതിവാണ്. ഇങ്ങനെ നശിച്ച നോട്ടുകൾ കട്ട് നോട്ടുകളായി സൂക്ഷിക്കുകയോ കഴുകിയെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. നമ്പരുകൾ ഉൾപ്പടെ കീറിപ്പറിഞ്ഞ നോട്ടുകൾ എന്തുചെയ്യണമെന്ന് ദേവസ്വത്തിന്റെയോ വിജിലൻസിന്റെയോ ഉന്നത ഉദ്യോഗസ്ഥർക്ക് ധാരണയുമില്ല.
ഇതുമൂലം ഈ ഇനത്തിലും ലക്ഷക്കണക്കിന് രൂപ നശിച്ചതായാണ് കരുതുന്നത്. മഴക്കാലത്ത് ഭൂഗർഭ തുരങ്കത്തിൽ വെളളംകയറുന്നതുമൂലം കൺവയറിൽ നിന്ന് വെളളത്തിൽ വീഴുന്ന പണം ഉണക്കി സൂക്ഷിക്കാതെ നശിച്ചതായും ആരോപണമുണ്ട്. ഈ പണമെല്ലാം എന്തുചെയ്തെന്ന് വ്യക്തമല്ല. വിവിധതരം ആരോപണങ്ങളാണ് ഇവ സംബന്ധിച്ചുയരുന്നത്.
തീർത്ഥാടനകാലത്ത് ഒരു സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ 300 ജീവനക്കാരെങ്കിലും ജോലിചെയ്തെങ്കിൽ മാത്രമേ ഭണ്ഡാരത്തിൽ എത്തുന്ന പണം സമയബന്ധിതമായി എണ്ണിത്തീർക്കാൻ കഴിയൂ. എന്നാൽ, ഇക്കുറി ദേവസ്വം ബോർഡിന്റെ കലാപീഠം വിദ്യാർത്ഥികൾ ഉൾപ്പടെ 150 ൽ താഴെപ്പേരെയാണ് ഇതിനായി നിയമിച്ചിരുന്നത്. 20 ദിവസമാണ് ഒരു സ്പെഷ്യൽ ഓഫീസർക്ക് ഭണ്ഡാരത്തിന്റെ ചുമതല നൽകുന്നത്. ഈ സീസണിൽ ആദ്യഘട്ടത്തിലെത്തിയ സ്പെഷ്യൽ ഓഫീസർ ജീവനക്കാരുടെ കുറവുമൂലമാണ് കാണിക്കപ്പണം ചാക്കിലാക്കി കൂട്ടിയിട്ട ശേഷം നോട്ടുകൾ എണ്ണിയതെന്നാണ് സൂചന. ഈ ഘട്ടത്തിൽ ദിവസവും ഒന്നു മുതൽ ഒന്നരക്കോടി രൂപവരെയാണ് എണ്ണിത്തീർത്ത് ബാങ്കിൽ അടച്ചിരുന്നത്.
ഒന്നരക്കോടി രണ്ടരക്കോടിയായി?
കാണിക്കപ്പണം വൻതോതിൽ കൂടിയിട്ടും ബാങ്കിലടയ്ക്കുന്ന തുക കുറവാണെന്ന ആരോപണമുയർന്നതോടെ 50 ഉം 100ഉം രൂപയ്ക്കു മുകളിലുള്ള നോട്ടുകൾ മാത്രം തിരിഞ്ഞ് എണ്ണിത്തുടങ്ങി. ഇതോടെ ദിവസവും രണ്ടരക്കോടി രൂപവരെ ബാങ്കിൽ അടയ്ക്കാനായി. ചെറിയ നോട്ടുകളും നാണയങ്ങളും എണ്ണാതെ കിടന്നു. മൂന്നാംഘട്ടം എത്തിയപ്പോഴാണ് കാണിക്കപ്പണം കൂട്ടിയിട്ടതുമൂലം നശിക്കുന്ന വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ഇതിനുശേഷമാണ് ഭണ്ഡാരത്തിലെ കാര്യങ്ങളിൽ ദേവസ്വം ബോർഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
എണ്ണുന്നത് അതീവ രഹസ്യമായി
കനത്ത സുരക്ഷ ഒരുക്കിയിട്ടുളള ഭണ്ഡാരത്തിൽ ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ട ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർക്കും മാത്രമാണ് കയറാൻ കഴിയുന്നത്. പുതിയ ഭണ്ഡാരം നിർമ്മിച്ചപ്പോൾ തീർത്ഥാടകർക്ക് പണം എണ്ണുന്നത് കാണുവാനും ഉളളിൽ വെളിച്ചം ലഭിക്കുവാനും വലിയ ഗ്ലാസുകൾ പിടിപ്പിച്ചിരുന്നു. എന്നാൽ, ഈ ഗ്ലാസുകൾക്ക് മുൻപിലുളള ഷട്ടറുകൾ പിന്നീട് അടച്ചു. ഇതോടെ ഉള്ളിൽ നടക്കുന്നതെന്താണെന്ന് പുറത്തുള്ളവർക്ക് അറിയാൻ കഴിയാതായി.
കാണിക്ക 25 നകം
എണ്ണി തീർക്കും
കൊച്ചി: ശബരിമലയിൽ കാണിക്കയായി ലഭിച്ച പണം ജനുവരി 25നകം എണ്ണി പൂർത്തിയാക്കുമെന്നും ഇതിനായി 479 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും ദേവസ്വംബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമലയിൽ ഇക്കുറി ലഭിച്ച കാണിക്ക എണ്ണുന്നത് സംബന്ധിച്ച് ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിശദീകരണം.
ശബരിമലയിൽ കാണിക്കപ്പണം യഥാസമയം എണ്ണിമാറ്റാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ നശിച്ച വാർത്ത 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തകണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയ പരിഗണിക്കുന്ന ഹർജിയിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |