കൊച്ചി: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി വിശദവാദത്തിന് ഫെബ്രുവരി പത്തിലേക്ക് മാറ്റി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിക്കു പുറമേ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കുഞ്ഞാമ്മദ് മാസ്‌റ്റർ, സി.കെ. സദാശിവൻ എന്നിവരാണ് ഹർജി നൽകിയത്.
2015ൽ മന്ത്രിയായിരുന്ന കെ.എം. മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടഞ്ഞതിനെത്തുടർന്നാണ് നിയമസഭയിൽ കൈയാങ്കളി അരങ്ങേറിയത്. തുടർന്ന് ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞാമ്മദ് മാസ്‌റ്റർ എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. 2.5 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കണ്ടെത്തൽ. കേസ് പിൻവലിക്കാൻ 2018ൽ പ്രോസിക്യൂഷൻ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷ നിരസിച്ചത് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ശരി വച്ചു. ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിൽ ഹർജി നൽകി. ഇതും തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ
സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |