SignIn
Kerala Kaumudi Online
Thursday, 25 April 2024 5.26 AM IST

സംരംഭക മഹാസംഗമം, കുപ്രചാരണം നടത്തുന്നവർക്കുള്ള മറുപടി: മുഖ്യമന്ത്രി

chief-minister

കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കുപ്രചാരണം നടത്തുന്നവർക്കുള്ള മറുപടിയാണ് സംരംഭക മഹാസംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനായിരത്തോളം സംരംഭകർ പങ്കെടുത്ത മഹാസംഗമം കലൂർ രാജ്യാന്തര സ്റ്റേഡിയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരു വർഷത്തിനകം ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം എട്ട് മാസം കൊണ്ട് മറികടന്നു. ഇപ്പോൾ സംരംഭകർ ഒന്നേകാൽ ലക്ഷം കടന്നു. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിച്ച് 2,67,000 തൊഴിലവസരങ്ങൾ ലഭ്യമാക്കി. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത മുന്നേറ്റമാണിത്.

കേരളത്തിൽ വ്യവസായമേയില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ വരെ ചിലർ ശ്രമിച്ചു. രാജ്യത്തി​ന്റെ ഭൂവിസ്തൃതിയിൽ 1.5 ശതമാനവും ജനസംഖ്യയിൽ 2.6 ശതമാനവും മാത്രമുള്ള കേരളത്തിന്റെ ജി.എസ്.ഡി.പി രാജ്യത്തിന്റെ ജി.ഡി.പിയുടെ 4.2 ശതമാനമാണ്. സംസ്ഥാനത്ത് വ്യവസായവും വാണിജ്യവുമില്ലെങ്കിൽ എങ്ങനെയാണ് ഇത് സംഭവിക്കുക. കേരളം ആസ്ഥാനമായി 50ലധികം മുൻനിര സംരംഭങ്ങളുണ്ട്. ഇവയിൽ ചിലത് ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ സമ്പത്തിക വർഷം ജി.എസ്.ഡി.പിയിൽ വ്യവസായമേഖലയുടെ സംഭാവന ഏഴു ശതമാനമായിരുന്നത് ഇപ്പോൾ 14 ശതമാനമായി.

കേരളം കടത്തിലാണെന്ന് വരുത്തിത്തീർക്കാനും ശ്രമമുണ്ട്. റിസർവ് ബാങ്കിന്റെ കണക്കിൽ കേരളത്തിന്റെ പൊതുകടം 2016ൽ സംസ്ഥാന ജി.ഡി.പിയുടെ 29 ശതമാനമായിരുന്നു. 2021ൽ 37 ശതമാനമായി. അതേ കാലയളവിൽ കേന്ദ്ര സർക്കാരിന്റെ പൊതുകടം ജി.ഡി.പിയുടെ 47ശതമാനത്തിൽ നിന്ന് 59 ശതമാനമായി. വർദ്ധന 12 ശതമാനം. ഇത്രയധികം കടഭാരമുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ് സംസ്ഥാനങ്ങൾ. അവയ്ക്ക് സ്വന്തം നിലയ്ക്ക് കടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാമെന്ന് കരുതുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

പല സംസ്ഥാനങ്ങളിലും കേരളത്തിലേതുപോലെ മികച്ച പൊതുവിദ്യാലയങ്ങളോ സർക്കാർ ആശുപത്രികളോ ഭരണനിർവഹണ സംവിധാനങ്ങളോ ക്ഷേമ പദ്ധതികളോ പെൻഷനുകളോ ഇല്ല. എന്നിട്ടും കേരളത്തേക്കാൾ കൂടുതൽ പൊതുകടമുള്ള എട്ട് സംസ്ഥാനങ്ങളുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കടം വർദ്ധിക്കുന്നത് രാജ്യം പിന്തുടരുന്ന സാമ്പത്തിക നയത്തിന്റെ ഫലമായാണ്. ആ നയം തിരുത്തിയാൽത്തന്നെ കടഭാരം ക്രമേണ ഒഴിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു.

വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്‌കെയിൽ അപ്പ് പദ്ധതിയുടെ സർവേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, എം.എൽ.എമാരായ ആന്റണി ജോൺ, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.