5 വർഷത്തിനകം 20 ലക്ഷം തൊഴിൽ
വീണ്ടും സിൽവർലൈൻ പരാമർശം
തിരുവനന്തപുരം: വിവാദമായ സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതമായി തടഞ്ഞുവച്ചിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനത്തിൽ സ്വന്തം നടപടികൾക്കെതിരെയുള്ള പരോക്ഷ പരാമർശങ്ങൾ ഉൾപ്പെടെ അതേപടി വായിച്ചത് രാഷ്ട്രീയ കൗതുകമായി. പ്രസംഗത്തിനുശേഷം ആരോടും സൗഹൃദത്തിനു നിൽക്കാതെ മടങ്ങുകയും ചെയ്തു.
സർക്കാർ കൈമാറിയ നയപ്രഖ്യാപനം അതേപടി വായിക്കുകയായിരുന്നു. നിയമനിർമ്മാണത്തിന്റെ അന്തസ്സത്തയും നിയമനിർമ്മാണസഭകളുടെ ഉദ്ദേശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന പരാമർശവും നിയമ നിർമ്മാണസഭകളിലൂടെ ജനഹിതം പ്രതിനിധീകരിക്കപ്പെടുന്നുവെന്നതും ഗവർണർക്കെതിരായ ഒളിയമ്പായിരുന്നു. സാമ്പത്തിക വളർച്ച, സാമൂഹ്യ ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയിൽ കേരളത്തിന്റെ വളർച്ചയെ ശ്ലാഘിച്ചു.
5 വർഷത്തിനകം 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിച്ചതായി നയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
എന്റെ സർക്കാർ എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ പ്രസംഗത്തിൽ
കേന്ദ്രവിരുദ്ധ പരാമർശങ്ങളും ഉണ്ടായി. ഒരു മണിക്കൂറും 12 മിനിട്ടും നീണ്ട പ്രഖ്യാപനത്തിൽ വിവാദമായ സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയുമുണ്ട്. ഗവർണർ- സർക്കാർ ഒത്തുകളിയെന്ന പ്ലക്കാർഡുകളുയർത്തി തുടക്കവും ഒടുക്കവും പ്രതിപക്ഷം പ്രതിഷേധിച്ചു.
മുല്ലപ്പെരിയാറിൽ
തമിഴ്നാടിന് വെള്ളം ലഭ്യമാക്കുന്നതിനൊപ്പം, പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഗുരുതര ഭീഷണികൾ പരിഗണിച്ച് പുതിയ ഡാം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.
കിഫ്ബി
കിഫ്ബി എടുത്ത വായ്പകൾ കേരളത്തിന്റെ മൊത്തം കടമെടുപ്പിന്റെ പരിധിയിലുൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സംസ്ഥാനത്തിന്റെ കടമെടുപ്പു ശേഷി പരിമിതപ്പെടുത്തി. ഇത് സർക്കാരിന്റെ മുൻഗണനകൾ വർദ്ധിപ്പിക്കാനുള്ള ശേഷി കുറയ്ക്കും. വിഭവങ്ങൾ പരിമിതപ്പെടുത്തും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുകൂല ഇടപെടൽ പ്രതീക്ഷിക്കുന്നു.
കേന്ദ്രം കടന്നുകയറുന്നു
1. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണത്തിൽ കേന്ദ്രം കടന്നുകയറുന്നത് ഫെഡറൽ സംവിധാനത്തിന് ശുഭകരമല്ല.
3. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകളിലെ സംസ്ഥാനങ്ങളുടെ ഇടപെടൽ ശേഷി പരിമിതപ്പെടുത്തുന്നു.
3. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രത്തിന് ബാധകമാകാത്ത മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് ബാധകമാക്കരുത്.
4. നിയമപാലന കാര്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള കേന്ദ്ര ഏജൻസികൾ പ്രൊഫഷണലിസത്തിൽ നിന്ന് വ്യതിചലിക്കരുത്
5. സ്വതന്ത്രവും നീതിയുക്തവുമായ മാദ്ധ്യമ പ്രവർത്തനം നിലനിറുത്തേണ്ടതുണ്ട്. അതു പാലിക്കണം
`ഗവർണർ വായിച്ചാലും ഇല്ലെങ്കിലും സർക്കാർ എഴുതിക്കൊടുത്തത് തന്നെയാണ് നയപ്രഖ്യാപനമായി കണക്കാക്കുക. വിയോജിപ്പുള്ള കാര്യങ്ങളുണ്ടെങ്കിലും നയപ്രഖ്യാപനം പൂർണമായി വായിക്കുന്നതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശൈലി. ഇതുവരെ അദ്ദേഹം അത് തെറ്റിച്ചിട്ടില്ല. ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല.'
- അഡ്വ.എ.ജയശങ്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |