വലയിൽ കുടുങ്ങുന്നത് കാരിയർമാർ
മലപ്പുറം: ഒരു വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ 185 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടിയിട്ടും കസ്റ്റംസ്, പൊലീസ് അന്വേഷണം കാരിയർമാരിൽ ഒതുങ്ങി. 359.33കിലോ സ്വർണവുമായി 449 കാരിയർമാർ പിടിയിലായെങ്കിലും ആസൂത്രകർ കാണാമറയത്താണ്. പലപ്പോഴും സ്വർണക്കടത്ത് മാഫിയകൾക്കിടയിലെ ഒറ്റിലാണ് കസ്റ്റംസും പൊലീസും കാരിയർമാരെ പിടികൂടുന്നത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിച്ച് കസ്റ്റംസിന് റിപ്പോർട്ട് നൽകി പൊലീസും കൈയൊഴിയും. സ്വർണം എവിടേക്ക് പോവുന്നു,എവിടെയാണ് വിൽക്കുന്നത് എന്നതൊന്നും പരിശോധിക്കാറില്ല. ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചും സ്ത്രീകളെ ഉപയോഗിച്ചും സ്വർണം കടത്തുന്നത് കരിപ്പൂരിൽ വർദ്ധിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിലേ കാപ്സ്യൂൾ കണ്ടെത്താനാവൂ. ഉപകരണങ്ങളിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് പിടിക്കുന്നത് വർദ്ധിച്ചതോടെയാണ് ഈ ചുവടുമാറ്റം. അബൂദാബി, ഷാർജ, ദുബായ്, ബഹ്‌റൈൻ, മസ്‌കറ്റ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും സ്വർണം കടത്തുന്നത്. കുറഞ്ഞ കാലയളവിൽ ഗൾഫിലേക്ക് പോയി മടങ്ങുന്നവരെ കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കാൻ തുടങ്ങിയതോടെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ കാരിയർമാരാക്കുന്നുണ്ട്. ഒരുകിലോ സ്വർണം കടത്തിയാൽ അരലക്ഷം രൂപ മുതൽ പ്രതിഫലവും വിമാനടിക്കറ്റും ലഭിക്കും. സ്വർണക്കടത്ത് മാഫിയയ്ക്ക് ഒത്താശ ചെയ്ത രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരും ഒരു ഹവിൽദാറും അടുത്തിടെ കരിപ്പൂരിൽ പിടിയിലായിരുന്നു. സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയിൽ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമുൾപ്പെടെ നടക്കാറുണ്ട്.
കടത്തിന് പിന്നിൽ
24 കാരറ്റിന്റെ ഒരുകിലോ സ്വർണം കൊണ്ടുവരാൻ 15.5ശതമാനം ഡ്യൂട്ടി ഫീസായി അടയ്ക്കണം. ഏഴര ലക്ഷത്തോളം രൂപ. ഹ്രസ്വസന്ദർശനം നടത്തി മടങ്ങുന്നവർക്ക് 38.5 ശതമാനമാണ് നികുതി. ഈ ഡ്യൂട്ടി വെട്ടിക്കാനാണ് കടത്ത്. കടത്താണെന്ന് കസ്റ്റംസിന് ബോദ്ധ്യപ്പെട്ടാൽ 38.5 ശതമാനം നികുതിക്ക് പുറമെ 30 ശതമാനത്തോളം പിഴയും കേസുമുണ്ടാകും. ഒരുവർഷം വിദേശത്ത് കഴിയുന്ന പുരുഷന് രണ്ടരപവനും സ്ത്രീകൾക്ക് അഞ്ചു പവനും സ്വർണം ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാൻ നിയമമുണ്ട്.
2022ൽ പിടികൂടിയ സ്വർണം
കസ്റ്റംസ്: 285.33 കിലോഗ്രാം
145.34 കോടി രൂപ വില
പൊലീസ്: 74 കിലോഗ്രാം
40 കോടി രൂപ ജനുവരി(ഇതുവരെ)
കസ്റ്റംസ്: 12.077 കിലോഗ്രാം
6.39 കോടിയോളം
പൊലീസ്: 3.282 കിലോഗ്രാം
1.82 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |