SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.30 PM IST

പോപ്പുലർ ഫ്രണ്ട് ജപ്തി; പിടിച്ചെടുത്ത വസ്തുക്കളുടെ വിവരവും നടപടി നേരിട്ടവർക്ക് സംഘടനയുമായുള്ള ബന്ധവും വ്യക്തമാക്കണമെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
highcourt

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ നൽകണമെന്ന് പൊലീസിനോട് ഹൈക്കോടതി. നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജപ്തി ചെയ്ത വ്യക്തികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും, അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കൂടി വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമമെന്നാണ് നിർദേശം. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

2022 സെപ്റ്റംബർ 23ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. സ്വത്തുക്കൾ കണ്ടുകെട്ടി റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ച് വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അതേസമയം, തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തെന്ന് കാട്ടി കേസിൽ കക്ഷി ചേരാന്‍ മലപ്പുറം സ്വദേശി ടി പി യൂസഫ് അപേക്ഷ നല്‍കി. താൻ പോപ്പുലർ ഫ്രണ്ട് ആശയങ്ങളെ എതിർക്കുന്നയാളാണെന്നും യൂസഫ് പറയുന്നു. കേരള ചേംബർ ഒഫ് കൊമേഴ്‌സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

ഹർത്താലിലുണ്ടായ നാശനഷ്ടം ഈടാക്കാൻ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുക്കളാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലർ ഫ്രണ്ടിന്റെയും ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെയും ഭൂമിയും സ്വത്തുമാണ് കണ്ടുകെട്ടിയത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിയുള്ള ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി സരിതയുടെ നടപടി റിപ്പോർട്ടാണ് സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ ഹൈക്കോടതിക്ക് കൈമാറിയത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി പരിഗണിച്ചത്.

TAGS: CASE DIARY, HIGHCOURT, POPULAR FRONT, HC SEEKS REPORT, FROM POLICE ON PFI RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY