വില്ലനായി വിലക്കയറ്റം, സമരം
കൊച്ചി: നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കി ജില്ലയിലെ ക്വാറി, ക്രഷർ, ടിപ്പർലോറി സമരം. വൻവിലക്കയറ്റത്തിനിടെയുള്ള സമരം മേഖലയെ സ്തംഭിപ്പിച്ചു. ക്രഷർ സമരംമൂലം കരിങ്കല്ലും എം-സാന്റും കിട്ടാനില്ല. സാമ്പത്തിക വർഷാവസാനമെത്തുന്നതിനാൽ സർക്കാരിന്റെ കരാർ ജോലികളും പ്രശ്നത്തിലായി.
പണികൾ തീർത്തെങ്കിലേ മാർച്ച് 31ന് മുമ്പ് ബില്ലുകൾ പാസാക്കാനാകൂ. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാരിൽ ഏറെപ്പേരും പ്രവൃത്തികൾ താത്കാലികമായി നിറുത്തി. നിലവിലെ വിലയ്ക്ക് സാമഗ്രികൾ വാങ്ങി പണി തീർത്താൽ ഭീമമായ നഷ്ടമുണ്ടാകും.
സംസ്ഥാനത്ത് ക്വാറികളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കരിങ്കല്ല് ക്ഷാമം. ടിപ്പർ, ടോറസ് ലോറികളെ തുടർച്ചയായി തടയുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇവരുടെ സമരം. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഫുൾ ലോഡ് കയറ്റി ക്രഷറിൽ എത്തിച്ചാലേ ലാഭകരമായി ഉത്പാദനം നടത്താനാവൂ എന്നാണ് ക്രഷർ ഉടമകളുടെ നിലപാട്.
മുതലെടുത്ത് തമിഴ്‌നാട്
നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്ന് സംസ്ഥാനത്തെ നിർമ്മാണ ജോലികൾക്കാവശ്യമായ കല്ല് ലഭിക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തേക്ക് സിമന്റ് അടക്കം എത്തുന്നത്. കേരളത്തിലെ പ്രതിസന്ധി തമിഴ്‌നാട്ടിലെ കച്ചവടക്കാർ മുതലെടുക്കുന്നതായി കോൺട്രാക്ടർമാർ പറയുന്നു.
വിലകൂടുമ്പോൾ താങ്ങാവണം
കെട്ടിട നിർമ്മാണ സാമഗ്രികളുടെ നിലവിലെ വിലപ്രകാരമാണ് ചെറുകിട കോൺട്രാക്ടർമാർ കരാർ നൽകുന്നത്. വില ഉയർന്നാൽ ഈ നഷ്ടം പരിഹരിക്കാനായി സർക്കാർ സഹായിക്കണമെന്നാണ് ചെറുകിടക്കാരുടെ ആവശ്യം. വിലകുറഞ്ഞാൽ ആനുപാതികമായി തിരികെ നൽകാമെന്നും ഇവർ ഉറപ്പുനൽകിയെങ്കിലും സർക്കാർ പരിഗണിച്ചിട്ടേയില്ല. എന്നാൽ വൻകിട കുത്തകകൾക്ക് കരാരിൽ ഈ വ്യവസ്ഥയുണ്ട്.
''വിലക്കയറ്റബാദ്ധ്യതയെല്ലാം സഹിച്ച് നിർമ്മാണം പൂർത്തിയാക്കിയാലും ബില്ല് പാസായിവരാൻ കോൺട്രാക്ടർമാർ മാസങ്ങൾ കാത്തിരിക്കണം. അപ്പോൾ നഷ്ടം ഇരട്ടിയാകും""
വർഗീസ് കണ്ണമ്പിള്ളി, സംസ്ഥാനപ്രസിഡന്റ്
കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
സാമഗ്രികൾ
കൂടിയത് (രൂപ)
• സിമന്റ് - 40 (ചാക്ക്)
• കമ്പി - 2000 (ടണ്ണിന്)
• കല്ല് - 15 (ക്യുബിക്)
• മെറ്റൽ - 9 (ക്യുബിക്)
• തേപ്പുമണ്ണ് - 9 (ക്യുബിക്)
• എം-സാന്റ് - 9 (ക്യുബിക്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |