തൃശൂർ: 65 ലക്ഷം ചെലവിൽ പണിത്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2015 മാർച്ച് 14ന് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിന്റെ പണി ഇനിയും തീർന്നിട്ടില്ലെന്ന് വിവരാവകാശരേഖ. എട്ട് വർഷമാകുമ്പോഴും ബസ് സ്റ്റാൻഡ് തുറക്കാത്തതെന്തുകൊണ്ട് എന്ന് വിവരാവകാശപ്രകാരം ചോദിച്ചപ്പോൾ പഞ്ചായത്തിന്റെ വിചിത്ര മറുപടി ഇങ്ങനെ: 'നിർമ്മാണം പൂർണമായും പൂർത്തിയാകാത്തതിനാൽ!'. അതേസമയം, നിർമ്മാണം പൂർത്തിയാക്കിയത് എന്ന് ? എന്ന ചോദ്യത്തിന് '2014-2015 സാമ്പത്തിക വർഷത്തിൽ പ്രവൃത്തി പൂർത്തികരിച്ചു'വെന്നാണ് മറുപടി.
ഗുരുവായൂരിലേക്കും വടക്കൻ ജില്ലകളിലേക്കുമുള്ള ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കേച്ചേരി ജംഗ്ഷന് അടുത്തുള്ള രാജീവ് ഗാന്ധി ബസ് സ്റ്റാൻഡാണ് ഉപയോഗശൂന്യമായി നിലകൊള്ളുന്നത്. എന്ന് തുറന്നുകൊടുക്കുമെന്നും തുറന്നില്ലെങ്കിൽ എന്ത് ചെയ്യാനാണ് ലക്ഷ്യമെന്നുമുള്ള ചോദ്യങ്ങൾക്ക് 'നിലവിൽ ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടില്ല' എന്നായിരുന്നു മറുപടി.
തൃശൂർ - കുറ്റിപ്പുറം നാലുവരി സംസ്ഥാന പാതയിലാണ് ബസ് സ്റ്റാൻഡ്. കർണാടകയിലേക്കും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാമുള്ള ചരക്കുലോറികളും ഗുരുവായൂർ തീർത്ഥാടകരും കടന്നുപോകുന്ന കേച്ചേരി ജംഗ്ഷൻ ഇപ്പോഴും രണ്ടുവരിയിലാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് റോഡ് വീതി കൂട്ടാനുള്ള തടസം. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഭരിക്കുന്ന ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാൻഡ് തുറക്കുന്നതിലെ തടസം ആദ്യം പറഞ്ഞിരുന്നത്. മുമ്പ് യു.ഡി.എഫ് ഭരിച്ചപ്പോഴും ബസ് സ്റ്റാൻഡ് തുറക്കാൻ തീരുമാനിച്ചില്ല. വൻഗതാഗതക്കുരുക്കാണ് കേച്ചേരിയിൽ. ശബരിമല സീസണിലും തിരക്കേറെയാണ്.ബസ് സ്റ്റാൻഡ് തുറക്കാത്തതിൽ യു.ഡി.എഫിന്റെ ഭരണകാലത്ത് എൽ.ഡി.എഫ് പ്രതിഷേധിച്ചിരുന്നു. എൽ.ഡി.എഫിനെതിരെ യു.ഡി.എഫും സമരം നടത്തിയെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
വെറുതേ ഒരു സ്റ്റാൻഡ്
സ്റ്റാൻഡ് തുറക്കാത്തതിനാൽ 80ൽ ഏറെ കടമുറികൾ 8 വർഷമായി ഒഴിഞ്ഞുകിടക്കുന്നു
ജനം വരാത്തതിനാൽ പ്രവർത്തിക്കുന്ന കടകളിലൊന്നും കച്ചവടമില്ല
സ്റ്റാൻഡിലെ പല ഭാഗങ്ങളും നാശത്തിന്റെ വക്കിൽ
രാത്രികാലങ്ങളിൽ തമ്പടിക്കുന്നത് സാമൂഹിക വിരുദ്ധർ
പണിയാൻ തീരുമാനമെടുത്തത്: 2004 ജനുവരി 27 ന്
പണി തുടങ്ങിയത്: 2009 - 2010
സ്ഥലവിസ്തൃതി: 63 സെന്റ്
നിർമ്മാണച്ചെലവ്: പഞ്ചായത്ത് 40 ലക്ഷം + എം.എൽ.എ ഫണ്ട് 25 ലക്ഷം: മൊത്തം 65 ലക്ഷം
സ്റ്റാൻഡിലെ കടമുറികൾ: 105, പ്രവർത്തിക്കുന്നത്: 18
പഞ്ചായത്തിന്റെ കടമുറികൾ: 11
'' ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതിയുമായി യോഗം ചേർന്ന് ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കും. കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.''
മുരളി പെരുനെല്ലി
എം.എൽ.എ, മണലൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |