പന്തളം : ഭരണകക്ഷിയുടെ രാഷ്ട്രീയ തണലിൽ പന്തളം നഗരസഭാ പരിധിയിൽ അനധികൃത കെട്ടിട സമുച്ചയങ്ങൾ ഉയരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയും നഗരസഭയുടെ അനുമതി ഇല്ലാതെയുമാണ് നിർമ്മാണം. മുൻ നഗരസഭാ സെക്രട്ടറി പന്തളത്തെ 9 കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയെങ്കിലും ഒരുനടപടിയുമുണ്ടായില്ല.
അനധികൃത നിർമ്മാണങ്ങൾക്കെതിരെ വ്യാപകമായ പരാതിയാണുള്ളത്.
വരുമാനക്കുറവുള്ള പന്തളം നഗരസഭയിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ സാധിക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാറുണ്ട്. എന്നാൽ കെട്ടിട നികുതിയിനത്തിൽ നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം പോലും ഇല്ലാതാക്കിയാണ് അനധികൃത നിർമ്മാണം തുടരുന്നത്.
നഗരസഭയുടെ കിഴക്ക് ഭാഗങ്ങളിൽ പുറമ്പോക്ക് കൈയടക്കിയും ഇപ്പോൾ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ആദ്യനിലയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം നഗരസഭയിൽ പൂർത്തീകരണ റിപ്പോർട്ട് നൽകി കെട്ടിടത്തിനു നമ്പർ വാങ്ങിച്ച് തട്ടിപ്പ് നടത്തുന്ന രീതിയുമുണ്ട്. പല കെട്ടിടങ്ങളുടെയും നിർമ്മാണം പകുതിക്ക് ആക്കി നഗരസഭയിൽ നിന്ന് നമ്പർ വാങ്ങുകയാണ്. സാമ്പത്തിക പ്രയാസം ഉള്ളതിനാൽ ബാക്കി ഇപ്പോൾ പണിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കെട്ടിടത്തിന് നമ്പർ ഇടീക്കുന്നത്. പിന്നീട് നഗരസഭ അറിയാതെ മുകൾ നിലകൾ പണിയുകയും ഉപയോഗിക്കുകയും ചെയ്യും. പരാതി ഉണ്ടായില്ലെങ്കിൽ അധികൃതർ നിർമ്മാണത്തെക്കുറിച്ച് അറിയുക പോലുമില്ല. ഇത്തരത്തിൽ നികുതിയിനത്തിൽ നഗരസഭയുടെ വലിയ വരുമാനം നഷ്ടമാക്കുന്നു.
റൂഫ് ഇട്ട് നികുതി വെട്ടിപ്പ്
കെട്ടിട നികുതി വെട്ടിക്കുന്ന മറ്റൊരു തട്ടിപ്പാണ് ടെറസിന് മുകളിലെ ടിൻ ഷീറ്റ് മേൽക്കൂര സ്ഥാപിക്കൽ. മേൽക്കൂരയുടെ സംരക്ഷണത്തിനായി നിയമാനുസൃതം ഒന്നര മീറ്റർ ഉയരത്തിൽ വീടിനു മുകളിൽ ടിൻഷീറ്റ് മേൽക്കൂര സ്ഥാപിക്കാം. ഷീറ്റ് മേൽക്കൂരയുടെ പൊക്കം ഇതിനു മുകളിലായാൽ ഒരു നില എന്നു കണക്കാക്കി നികുതി ഈടാക്കാമെന്നാണ് നഗരസഭ കെട്ടിട നിർമാണ ചട്ടത്തിൽ പറയുന്നത്.
എന്നാൽ പല സ്ഥലങ്ങളിലും നിയമാനുസൃതമല്ലാതെ ഉയരത്തിൽ ടിൻ ഷീറ്റ് മേൽക്കൂര നിർമിച്ചു വശങ്ങളിൽ ഭിത്തികെട്ടി സീലിംഗ് ചെയ്ത് അതിഥി തൊഴിലാളികൾക്ക് വാടകയ്ക്കു നൽകി വരുമാനം നേടുന്നുണ്ട്. ഇവിടെ നഗരസഭയ്ക്കു ലഭിക്കുന്ന നികുതി വരുമാനം പൂജ്യമായിരിക്കും.
കെട്ടിടനിർമ്മാണ ചട്ടം നോക്കുകുത്തി
നഗരസഭ കെട്ടിടനിർമ്മാണ ചട്ടം നിലവിൽ വരുന്നതിനു മുൻപു നിർമ്മിച്ച കെട്ടിടങ്ങൾ നവീകരിച്ചു മുകൾനില നിർമ്മിച്ചാൽ കെട്ടിടത്തിനു മുഴുവനായി പുതിയ ചട്ടം ബാധകമാണ്. പൊതുനിരത്തിൽ നിന്നുള്ള അകലംപോലും കൃത്യമായി പാലിക്കണം. ഇതെല്ലാം ലംഘിച്ചാണ് നഗരത്തിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.
കെട്ടിടത്തിന് നമ്പറിടീച്ച ശേഷം റോഡിലേക്ക് അനധികൃതമായി ഇറക്കുകൾ സ്ഥാപിക്കുകയും കെട്ടിടത്തിനു മുന്നിൽ റോഡുവരെ ടൈൽ ഇട്ട് പാർക്കിംഗ് ഏരിയാ നിർമ്മിക്കുന്നവരും ഏറെയാണ്. ഫുട്പാത്ത് പോലും കയ്യേറിയുള്ള നിർമ്മാണം കാൽനടയാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. അനധികൃതമായ ഇറക്കുകൾ പലയിടത്തും അപകടങ്ങൾക്ക് ഇടയാക്കുമ്പോൾ അധികൃതർ നിസംഗത പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |