തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേയ്‌ക്ക് അടിവശത്തെ സർവീസ് റോഡിലൂടെ ടെക്നോപാർക്കിലേക്ക് തിരിയാനുള്ള പാസേജിൽ അപകടങ്ങൾ പതിവാകുന്നു. യാത്രക്കാർക്ക് മുന്നറിയിപ്പായി സൈൻ ബോർഡുകൾ ഇല്ലാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം. ടെക്നോപാർക്കിലെ ഫെയിസ് 1 മെയിൻ ഗേറ്റിലേക്ക് തിരിയുന്ന പാസേജിലുണ്ടാകുന്ന അപകടങ്ങൾ ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് വലിയതോതിലുളള ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. ചാക്ക,പേട്ട ഭാഗങ്ങളിൽ നിന്ന് വരുന്നവരും കഴക്കൂട്ടത്തു നിന്ന് വരുന്നവരും ടെക്നോപാർക്കിലേക്ക് പ്രവേശിക്കാൻ സർവീസ് റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടും സ്‌കൂൾ, ഓഫീസ് സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്. അപകടങ്ങൾ ഉണ്ടായിട്ടും ട്രാഫിക്ക് പൊലീസിനെ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. ടെക്നോപാർക്കിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ട്രാഫിക്ക് വാർഡൻ മാത്രമാണ് ഗതാഗത നിയന്ത്രണത്തിനുള്ളത്. അപകടസാദ്ധ്യത കുറയ്ക്കാനുള്ള റമ്പിൾ സ്ട്രിപ്പ് റോഡിൽ ഘടിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഫലം കണ്ടില്ല. ആളുകൾ ഫോൺ ഉപയോഗിച്ച് ശ്രദ്ധയില്ലാതെ റോഡ് മുറിച്ചുകടക്കുന്നതായും പരാതിയുണ്ട്.
ആശയകുഴപ്പം ഏറെ
ആറ്റിങ്ങൽ, കണിയാപുരം, പള്ളിപ്പുറം ഭാഗങ്ങളിൽ നിന്ന് മെയിൻ റോഡിലൂടെ വരുന്നവർക്ക് സർവീസ് റോഡിലൂടെ വാഹനങ്ങൾ വരുന്നത് അറിയാനാവില്ല. പെഡസ്ട്രിയൻ ക്രോസിംഗ് സൈൻ പലയിടത്തും ഇല്ലാത്തത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് അപകടസാദ്ധ്യത ഇരട്ടിപ്പിക്കുന്നു. സ്ഥലം പരിചയമില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും റോഡിൽ ആശയക്കുഴപ്പം പതിവാണ്.
വലയുന്നത് ടെക്കികൾ...
സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിൽ ഏറ്റവും ബുദ്ധിമുട്ടുന്നത് ടെക്നോപാർക്ക് ജീവനക്കാരാണ്.
ടെക്നോപാർക്കിൽ ഏറ്റവുമധികം കമ്പനികൾ പ്രവർത്തിക്കുന്നത് ഫെയിസ് 1 ബ്ലോക്കിലാണ്.
മുന്നൂറോളം കമ്പനികളിലേക്കും ടെക്നോപാർക്ക് മെയിൻ ഓഫീസായ പാർക്ക് സെന്ററിലേക്കും ദിവസേന പോകുന്നത് മൂവായിരത്തോളം പേരാണ്. ടെക്നോപാർക്ക് ജീവനക്കാർ താമസിക്കുന്ന നിരവധി ഹോസ്റ്റലുകളും വീടുകളും ഈ ഭാഗത്തുണ്ട്.
അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അമിതവേഗം പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധനയും ഗതാഗതനിയന്ത്രണവും കൂടുതൽ കാര്യക്ഷമമാക്കും.
കഴക്കൂട്ടം പൊലീസ്
സൈൻ ബോർഡ് ഇല്ലാത്തത് നാഷണൽ ഹൈവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വിനീത് ചന്ദ്രൻ, ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |