കൊച്ചി: ചായയ്ക്ക് 50 പൈസ കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പറവൂർ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റെസ്റ്റോറന്റ് ഉടമ സന്തോഷിനെ കുത്തിക്കൊന്ന കേസിൽ ഒന്നാംപ്രതി വെടിമറ കാഞ്ഞിരപ്പറമ്പിൽ കെ.എ. അനൂപിന് എറണാകുളം അഡി. സെഷൻസ് കോടതി ജീവപര്യന്തം തടവും 51,000രൂപ പിഴയും ശിക്ഷവിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 7 മാസംകൂടി തടവ് അനുഭവിക്കണം. കളമശ്ശേരി ബസ് കത്തിക്കൽ കേസിലും അനൂപ് പ്രതിയാണ്. പറവൂർ സി.ഐ ആയിരുന്ന കെ. സലിം കുറ്റപത്രം സമർപ്പിച്ച കേസിൽ എറണാകുളം അഡി. സെഷൻസ് കോടതി - 6 ജഡ്ജി സി. പ്രദീപ്കുമാറാണ് ശിക്ഷവിധിച്ചത്.
2006 ജനുവരി 17ന് രാവില ചായകുടിച്ച രണ്ടാം പ്രതി സബീർ നൽകിയത് രണ്ടുരൂപ. ചായയ്ക്ക് രണ്ടര രൂപയാണെന്നും അമ്പതുപൈസകൂടി വേണമെന്നും സന്തോഷ് ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടാക്കി 100 രൂപ മേശപ്പുറത്ത് വലിച്ചെറിഞ്ഞ് സബീർ പോയി. പിന്നീട് സുഹൃത്തുക്കളായ അനൂപ്, ഷിനോജ്, സുരേഷ് എന്നിവരുമായിവന്ന് ആക്രമിച്ചതിനിടെ സന്തോഷിന് കുത്തേറ്റു. രണ്ടും മൂന്നും പ്രതികളായ സബീർ, ഷിനോജ് എന്നിവരെ വിചാരണക്കോടതി നേരത്തെ ഏഴുവർഷം തടവിന് ശിക്ഷിച്ചിരുന്നു. നാലാംപ്രതി സുരേഷിനെ വെറുതേവിട്ടു.
ഒളിവിലായിരുന്ന ഒന്നാം പ്രതി അനൂപിനെ ഒഴിവാക്കിയായിരുന്നു വിചാരണ. കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ എൻ.ഐ.എ അനൂപിനെ അറസ്റ്റ് ചെയ്തതോടെയാണ് വിചാരണയ്ക്ക് വഴിതെളിഞ്ഞത്. പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബസ് കളമശ്ശേരിയിൽ കത്തിച്ചകേസിൽ അറസ്റ്റിലായ അനൂപിനെ പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഹാജരാക്കിയാണ് വിചാരണ തുടങ്ങിയത്. പിന്നീട് ജാമ്യംലഭിച്ചു. സന്തോഷിന്റെ മരണത്തിനുകാരണമായ മുറിവേല്പിച്ചത് അനൂപാണെന്ന് കണ്ടെത്തിയ കോടതി കൊലക്കുറ്റം ചുമത്തി. കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്തതിന് ഏഴുവർഷം തടവും 50,000 രൂപ പിഴയും ജീവനക്കാരനായ ശിവദാസനെ മർദ്ദിച്ചതിന് ആയിരംരൂപ പിഴയും ശിക്ഷവിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |