കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആദ്യമായി കൂറ്റൻ ഫ്ലാറ്റ് വാഗണെത്തി. തിരുവനന്തപുരത്തെയും ജില്ലയിലെയും വിവിധ നിർമ്മാണ പ്രവൃത്തികൾക്കായി 32 ടോറസ് ലോറികൾ, ജനറേറ്ററുകൾ, ക്രെയിൻ, ജെ.സി.ബികൾ എന്നിവയുമായാണ് ഫ്ലാറ്റ് വാഗണെത്തിയത്.
പത്തനാപുരത്തെയും ചടയമംഗലത്തെയും വിവിധ നിർമ്മാണ പ്രവൃത്തികളുടെ കരാറെടുത്തിട്ടുള്ള ചണ്ഡിഗഢിലുള്ള എൽ.എസ്.ആർ ഇൻഫോകോൺ എന്ന കമ്പിനിയാണ് ടോറസ് ലോറികളടക്കമുള്ള ലോഡ് കൊണ്ടുവന്നത്. രണ്ടാം പ്രവേശനകവാടത്തോട് ചേർന്നുള്ള റെയിൽവേ ലൈനിലാണ് വാഗൺ നിറുത്തിയത്. രാവിലെ 11 ഓടെ എത്തിയ വാഗണിൽ നിന്ന് ഉച്ചയ്ക്ക് ഒന്നോടെ ലോഡ് ഇറക്കിത്തുടങ്ങി. അപകടങ്ങൾ ഒഴിവാക്കാൻ ഈ ലൈനിന് മുകളിലുള്ള വൈദ്യുതി ലൈനിയിലൂടെ വൈദ്യുതി പ്രസരണം നിറുത്തിവച്ച ശേഷമാണ് ലോഡിറക്കിയത്.
റാമ്പ് ഇല്ലാത്തതിനാൽ മണ്ണ് ചാക്കുകൾ നിരത്തി താത്കാലിക റാമ്പുകൾ ഒരുക്കിയാണ് വാഗണുകളിൽ നിന്ന് ലോഡിറക്കിയത്.
വാഗണിൽ ലോഡ് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അന്വേഷണം വന്നപ്പോൾ തന്നെ കൊല്ലം റെയിൽവേ സ്റ്റേഷൻ അധികൃതരും ഗുഡ്സ് ഷെഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാമെന്ന് ഉറപ്പുനൽകുകയായിരുന്നു. വൈദ്യുതി പ്രസരണം നിറുത്തിവയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതിനൊപ്പം താത്കാലിക റാമ്പ് അടക്കം അതിവേഗം സജ്ജമാക്കി.
അടുത്തയാഴ്ച പാറയെത്തും
തമിഴ്നാട്ടിൽ നിന്ന് ബോസ്റ്റ് വാഗണിൽ (മുകൾ ഭാഗം തുറന്നിരിക്കുന്ന) അടുത്തയാഴ്ച പാറ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തും. ജില്ലയിൽ ക്വാറി ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർന്നതിന് പുറമേ ലഭ്യതയും കുറഞ്ഞ സാഹചര്യത്തിൽ വിവിധ നിർമ്മാണ കമ്പിനികളാണ് പാറ കൊണ്ടുവരുന്നത്.
റാമ്പ് ഒരുക്കിയാൽ വൻ സാദ്ധ്യത
കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്ഥിരം റാമ്പ് ഒരുക്കിയാൽ ഗുഡ്സ് ഷെഡ് കേന്ദ്രീകരിച്ച് വൻ ചരക്ക് നീക്കത്തിന് സാദ്ധ്യതയുണ്ട്, ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റോഡ് മാർഗം ചരക്കുമായി വരുന്ന ലോറികളെ റോറോ മാതൃകയിൽ വാഗണിൽ കൊണ്ടുവരാം. ഇങ്ങനെ ഇന്ധന ചെലവിനൊപ്പം ചരക്ക് നീക്കത്തിനെടുക്കുന്ന സമയവും കുറയ്ക്കാം. ലോറിയിൽ തന്നെ കൊണ്ടുവരുന്നതിനാൽ കയറ്റിറക്ക് കൂലിയും ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |