തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതിയിലുള്ള കേസിൽ കോൺഗ്രസ് പാർട്ടി കക്ഷി ചേരും. ഇന്ന് ചേർന്ന കെ.പി.സി.സി ഉപസമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2019ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കാണമെന്നാണ് ആവശ്യം. ബഫർസോൺ മേഖലയിലെ ജനങ്ങളുമായി നേതാക്കൾ സംസാരിക്കും. വീണ്ടും പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനും നേതാക്കൾ തീരുമാനിച്ചു.
ഉമ്മൻചാണ്ടി സർക്കാർ ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. അതിന് വിരുദ്ധമായി മനുഷ്യവാസ കേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ് സോണായി പുനർനിർണയിക്കാൻ ഇടതുസർക്കാർ 2019 ഒക്ടോബറിൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത് പിൻവലിക്കാത്തതിലുള്ള അമർഷം കമ്മിറ്റി രേഖപ്പെടുത്തി. ഉത്തരവ് നിലനിൽക്കുന്നത് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിക്ക് കാരണമായേക്കാമെന്ന് യോഗം വിലയിരുത്തി.
ഉപസമിതി ചെയർമാൻ സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, അംഗങ്ങളായ എ.പി അനിൽകുമാർ,മാത്യൂ കുഴൽനാടൻ എംഎൽഎ, അംഗങ്ങളായ പി.എ.സലിം, കെ.കെ.എബ്രഹാം, അഡ്വ എസ്.അശോകൻ,ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |