തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസിൽ പിടിയിലായ പ്രവീൺ റാണയെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയാക്കി ഇന്നലെ നാലോടെയാണ് റാണയെ തൃശൂർ ജില്ല അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. 30ന് ജാമ്യാപേക്ഷ പരിഗണിക്കും. ഇക്കഴിഞ്ഞ 11നാണ് പ്രവീൺ റാണ അറസ്റ്റിലായത്.
വിവിധ സ്റ്റേഷനുകളിലായി എഴുപതോളം കേസുകളാണ് പ്രവീൺ റാണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്. 138 കോടിയോളം അക്കൗണ്ടുകളിലൂടെ നിക്ഷേപമായി ഇയാൾക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ചെലവഴിച്ചത് സംബന്ധിച്ച വ്യക്തമായ രേഖകൾ പൊലീസിന് പൂർണമായും ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ ബിസിനസിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന കൃത്യതയില്ലാത്ത മറുപടിയാണ് നൽകിയത്.
ഇയാളുടെ വീട്ടിൽ നിന്നും കോർപ്പറേറ്റ് ഓഫീസിൽ നിന്നും കടത്തി പുതുക്കാട് പാലാഴിയിൽ വാടക വീട്ടിൽ ഒളിപ്പിച്ചിരുന്ന രേഖകളും ഹാർഡ് വെയറുകളുമടക്കം കണ്ടെടുത്തിരുന്നു. വൻ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപത്തട്ടിപ്പ് നടത്തിയത്. അരിമ്പൂരിലെ റിസോർട്ടിന്റെ പേരിലും വൻ തോതിൽ നിക്ഷേപങ്ങൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മുംബയിലും കർണാടകത്തിലുമടക്കം പമ്പിനായി പണം ചെലവിട്ടതായും സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വസ്തുവകകൾ സ്വന്തമാക്കുകയും ഡാൻസ് ബാറുകളിൽ നിക്ഷേപം നടത്തിയതായും വിവിധ സ്ഥാപനങ്ങൾക്ക് വൻതുകകൾ നൽകിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീൺറാണ അറസ്റ്റിലായത്. മറ്റ് പരാതികളിൽ കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിയെടുത്ത തുകയുടെ വിനിയോഗത്തെ കുറിച്ചറിയാൻ വിശദമായ പരിശോധനയും അന്വേഷണവും അനിവാര്യമാണെന്നാണ് പൊലീസ് പറയുന്നത്. നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് കമ്മിഷണർക്ക് കൈമാറും. 100 കോടിക്ക് മുകളിലുള്ള തട്ടിപ്പെന്ന ആക്ഷേപമുള്ളതിനാൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ തുടർ നടപടികൾ സംസ്ഥാന ക്രൈംബ്രാഞ്ചായിരിക്കും സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |