ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിന് മുന്നോടിയായി, പരമ്പരാഗത ആചാരമായ 'ഹൽവ സെറിമണി" റിപ്പബ്ളിക്ക് ദിനമായ 26ന് പാർലമെന്റിലെ നോർത്ത് ബ്ളോക്കിൽ ധനമന്ത്രാലയത്തിൽ നടന്നു. ബഡ്‌ജറ്റ് പേപ്പറുകൾ ക്രോഡീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് ആരംഭംകുറിച്ചുള്ള ചടങ്ങിൽ നിർമ്മല സീതാരാമനും ധന സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഡോ.ഭഗവത് കിഷൻറാവു കാരാഡ് എന്നിവരും ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന് പിന്നിലെ ബുദ്ധേകേന്ദ്രങ്ങളായ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥൻ, സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേഠ്, ദിപം സെക്രട്ടറി തുഹിൻകാന്ത പാണ്ഡേ, റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര, മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അനന്ത വി. നാഗേശ്വരൻ, സി.ബി.ഐ.സി ചെയർമാൻ വിവേക് ജോഹ്‌റി, ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഹൽവ സെറിമണി
ബഡ്‌ജറ്റിന്റെ അച്ചടിക്ക് തുടക്കമിടുന്ന പരമ്പരാഗത ആചാരമാണിത്. വലിയ കടായിയിൽ അലുവയുണ്ടാക്കി ധനമന്ത്രിയാണ് വിതരണം ചെയ്യുക. ധനമന്ത്രി മുതൽ ബഡ്‌ജറ്ര് തയ്യാറാക്കലിന് പിന്നിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ പരിശ്രമത്തിനുള്ള നന്ദി പ്രകടമാക്കൽ കൂടിയാണിത്.
അലുവാ സെറിമണിയോടെ നോർത്ത് ബ്ളോക്ക് 'അതീവ നിയന്ത്രണ" മേഖലയായി. ബഡ്‌ജറ്രുമായി ബന്ധമില്ലാത്തവർക്ക് ഇവിടെ പ്രവേശനമില്ല. മൊബൈൽഫോൺ കൊണ്ടുവരാൻ ധനമന്ത്രിക്കുപോലും അനുവാദമില്ല.
സെറിമണിക്ക് ശേഷം, ബഡ്‌ജറ്ര് തയ്യാറാക്കലിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം നോർത്ത് ബ്ളോക്കിൽ താമസിപ്പിക്കും. മൊബൈൽഫോൺ, ഇന്റർനെറ്ര് ഒന്നും ഉപയോഗിക്കാനാവില്ല. കുടുംബാംഗങ്ങളോട് പോലും സംസാരിക്കാനാവില്ല. സന്ദർശകരെ അനുവദിക്കില്ല. ബഡ്‌ജറ്ര് ചോർച്ച തടയാനാണിത്. ധനമന്ത്രി ബഡ്‌ജറ്ര് അവതരിപ്പിച്ച ശേഷമേ ഇവരെ പുറത്തുവിടൂ.
ഡിജിറ്റൽ ബഡ്‌ജറ്റ്
കഴിഞ്ഞ രണ്ട് വർഷങ്ങളിലെപ്പോലെ ഇക്കുറിയും കേന്ദ്ര ബഡ്‌ജറ്റ് കടലാസ്‌രഹിതമായിരിക്കും. 2021ലാണ് നിർമ്മല ടാബിൽ ബഡ്‌ജറ്റ് വായിച്ചുതുടങ്ങിയത്. ചുവന്ന നിറത്തിലെ 'ബാഹി-ഘാത്ത" തുണികൊണ്ടുള്ള ബാഗിലാണ് നിർമ്മല ടാബ് കൊണ്ടുവന്നത്. ബഡ്‌ജറ്റ് ഡോക്യുമെന്റുകൾ കേന്ദ്രം അവതരിപ്പിച്ച യൂണിയൻ ബഡ്‌ജറ്റ് മൊബൈൽ ആപ്പിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |