കോഴിക്കോട്: രാജ്യത്ത് ഇസ്ലാം വേട്ടയാണെന്ന പ്രചാരണങ്ങൾക്കിടെ, വേറിട്ട നിലപാടുമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്). ബി.ബി.സി ഡോക്യുമന്ററിയടക്കമുള്ളതിനെ ആയുധമാക്കി ഇസ്ലാമിക സംഘടനകളും ഇടത്-വലതുപക്ഷങ്ങളും കേന്ദ്ര സർക്കാരിനെ നേരിടുമ്പോഴാണ്, ഭരണകൂടത്തോടുള്ള വെറുപ്പ് രാജ്യത്തോട് വേണ്ടെന്ന നിലപാടുമായി സംഘടന രംഗത്തെത്തിയത്.
കോഴിക്കോട് രണ്ടു ദിവസമായി നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം പുറത്തിറക്കിയ പ്രമേയത്തിൽ, . ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പ് ഉത്പ്പാദിപ്പിച്ചു കൊണ്ടാകരുതെന്ന്
ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല. ഫാസിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടു തന്നെ രാഷ്ട്ര മൂല്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണം. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പ് ഉത്പ്പാദിപ്പിച്ചു കൊണ്ടല്ല. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഡോ.അബൂബക്കർ അവതരിപ്പിച്ച പ്രമേയം എസ്.എസ്.എഫിന്റെയും സമസ്തയുടെയും നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി കെ.ബി.ബഷീർ പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും പോലുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ നിലപാടല്ല സമസ്തയ്ക്കും എസ്.എസ്.എഫിനുമുള്ളത്. രാജ്യത്ത് മുസ്ലീം വിഭാഗങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന അവരുടെ പ്രചാരണം. ശരിയല്ല. . അത്തരം പ്രചാരണങ്ങൾ അഴിച്ചുവിടുന്നതിന് ഇസ്ലാമിക പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമത്തെ സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി പൊൻമള അബ്ദുൾഖാദർ മൗലവി രൂക്ഷമായി വിമർശിച്ചു.. രാജ്യം ഭരിക്കുന്നവർ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നുണ്ടെങ്കിൽ അവർക്കെതിരേയാണ് വിമർശനം ഉന്നയിക്കേണ്ടത്. മറിച്ച് രാജ്യത്തോടല്ലെന്നും കെ.ബി.ബഷീർ പറഞ്ഞു.
എ.പി.അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സമസ്തയ്ക്ക് ബി.ജെ.പിയോട് മൃദു നിലപാടാണെന്ന് ജമാ അത്തെ ഇസ്ലാമിയടക്കം വിമർശനമുന്നയിക്കുമ്പോഴാണ്, നിലപാട് പരസ്യമാക്കി സമസ്തയും വിദ്യാർത്ഥി സംഘടനയും രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |