തിരുവനന്തപുരം: ഒരു തലമുറയ്ക്കാകെ വിപ്ലവ വീര്യം പകർന്ന വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, മലയാളത്തിലെ കാവ്യഗോപുരങ്ങളായ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം കേൾക്കുന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വിവാദ ഗവേഷണപ്രബന്ധത്തിൽ കോപ്പിയടിയും ഉണ്ടെന്ന് പുതിയ ആരോപണം.
ബോധി കോമൺസ് എന്ന വെബ് സൈറ്റിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസിൽ പകർത്തിയെന്നാണ് ആക്ഷേപം. ഇതിൽ കേരള വി.സിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി അറിയിച്ചു.
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു!
അതേസമയം, ഗവേഷണ പ്രബന്ധം തയ്യാറാക്കാൻ സഹായിച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും നന്ദി പറയേണ്ട സ്ഥലത്ത് ചിന്ത നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കൾക്കുമാണെന്നതും ചർച്ചയാവുന്നു. മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ളത് തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കും എന്നാണ്. മുഖ്യമന്ത്രിക്ക് പുറമേ എംവി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ, പി.കെ. ശ്രീമതി, എം.സ്വരാജ് എന്നീ സി പി എം നേതാക്കൾക്കും നന്ദി അറിയിക്കുന്നു. മുതിർന്ന സി പി എം നേതാവ് എം എ ബേബിയെ 'മെന്റർ' എന്നാണ് പ്രബന്ധത്തിൽ ചിന്ത വിശേഷിപ്പിക്കുന്നത്.
'വാഴക്കുല ബൈ വൈലോപ്പിള്ളി'
ഗവേഷണ പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് ആദ്യം വിവാദമായത്. കേരള സർവകലാശാല പി. വി. സിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മി കുടിയാൻ, അടിമ ഉടമ, കീഴാള മേലാള, ഉച്ച നീചത്വ വ്യവസ്ഥിതിക്കെതിരെ 85 കൊല്ലം മുമ്പ് കവിതയുടെ വാൾ വീശി ചങ്ങമ്പുഴ രചിച്ച അനശ്വര കൃതിയായ വാഴക്കുലയെ പറ്റി, ഇതേ ദുരാചാരങ്ങൾക്കെതിരെ പൊരുതിയ മഹാപ്രസ്ഥാനത്തിന്റെ യുവ വനിതാ നേതാവിന്റെ അജ്ഞത ഗവേഷണ പ്രബന്ധത്തിൽ തന്നെ പ്രകടമായത് സമൂഹത്തിലാകെ ചർച്ചയായിട്ടുണ്ട്. ചിന്തയുടെ ശമ്പള കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം.
'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന ഗവേഷണ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ചിന്ത എഴുതിയിരിക്കുന്നത്.
ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും കേരള സർവകലാശാല നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പി. വി. സി പി.പി. അജയകുമാറിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് കേരള സർവകലാശാല നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |