അനധികൃത സ്വത്തുക്കളെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി
മംഗലപുരം: ഗുണ്ടകളും മാഫിയകളുമായി ചങ്ങാത്തം കൂടിയും ഇൻസ്‌പെക്ടർമാരെപ്പോലും അപ്രസക്തരാക്കി സ്റ്റേഷനുകൾ ഭരിച്ചും വിലസുന്ന റൂറലിലെ സി.പി.ഒയെ റൂറൽ എ.ആർ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെ റൂറൽ എസ്.പി ഡി.ശില്പ, സി.പി.ഒയെ സ്റ്റേഷൻ ചുമതലയിൽ നിന്നൊഴിവാക്കാൻ നഗരൂർ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
മംഗലപുരം,പോത്തൻകോട് സ്റ്റേഷനുകൾ അടക്കിഭരിച്ച് സമാന്തര എസ്.എച്ച്.ഒ ആയി വിലസുന്ന സി.പി.ഒയെക്കുറിച്ച് 'കേരളകൗമുദി' ഞായറാഴ്ച റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ ഇയാൾ രണ്ടുകോടി രൂപ ചെലവിട്ട് വീട് നിർമ്മിച്ചെന്നും ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. വീടിന് ടൈൽസും സാനിട്ടറി ഉത്പന്നങ്ങളും സൗജന്യമായി വാങ്ങാൻ പൊലീസ് ജീപ്പുമായി ഇയാൾ കടകളിലെത്തിയെന്നും നിർബന്ധിത പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരു കുപ്രസിദ്ധ ഗുണ്ടയുടെ ചുവന്ന മാരുതി സെൻ കാർ ഈ പൊലീസുകാരൻ ഉപയോഗിക്കുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഈ ഗുണ്ട ജയിലിലാണിപ്പോൾ. പൊലീസ് സംഘടനയുടെ നേതാക്കളും ഈ കാർ ഉപയോഗിക്കുന്നതായി വിവരമുണ്ട്. നിരന്തരം പരാതികളുയർന്നതോടെ ഇയാൾക്ക് ക്രമസമാധാനച്ചുമതല നൽകരുതെന്ന് സ്‌പെഷ്യൽബ്രാഞ്ച് റൂറൽ എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പൊലീസ് സംഘടനയുടെ സ്വാധീനം ഉപയോഗിച്ച് ഇയാൾ ചുമതലയിൽ തുടരുകയായിരുന്നു. ഇയാളുടെ ഗുണ്ടാ, മാഫിയാ ബന്ധത്തെക്കുറിച്ച് ഇന്റലിജൻസും അന്വേഷിക്കുന്നുണ്ട്.
സ്ഥലംമാറ്റം
സംരക്ഷിക്കാൻ
സി.പി.ഒയെ സംരക്ഷിക്കാനാണ് റൂറൽ എ.ആർ ക്യാമ്പിലേക്ക് മാറ്റിയതെന്ന് ആരോപണമുയരുന്നുണ്ട്. ജോലി ചെയ്ത സ്റ്റേഷനുകളിലെല്ലാം അഴിമതിയും ഗുണ്ടാമാഫിയ,റിയൽ എസ്റ്റേറ്റ് ബന്ധവും കണ്ടെത്തിയതോടെ രണ്ടുവർഷം മുമ്പ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളെ പിരിച്ചുവിടാൻ ശുപാർശ നൽകിയിരുന്നെങ്കിലും പൊലീസ് സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ റിപ്പോർട്ട് പൂഴ്‌ത്തുകയായിരുന്നു. സ്റ്റേഷനുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ പരാതികൾ ഒതുക്കാനും കൈക്കൂലി ഇടപാടിനും ഇയാൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. സി.പി.ഒയെ സസ്‌പെൻഡ് ചെയ്യാതെ സംരക്ഷിക്കുകയാണ് പൊലീസ് നേതൃത്വമെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |