തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക വളർച്ച 12.01 ശതമാനമായി ഉയർന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിന് മുന്നോടിയായിട്ടാണ‌് അവലോകന റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചത്. കൊവിഡ് മഹാമാരിക്കുശേഷമുള്ള സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചാനിരക്ക് ഉയരുന്നതിന് സഹായകരമായി എന്നാണ് വിലയിരുത്തൽ. സാമ്പത്തിക വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നപ്പോൾ റവന്യൂ വരുമാനം 12.86 ശതമാനമായി ഉയർന്നു. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയർത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ നയമാണ് സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞിട്ടുണ്ടെന്നും സാമ്പത്തിക സർവേ പറയുന്നു. 0.82 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്.
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ കണക്കുനോക്കുമ്പോൾ കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളർച്ച രേഖപ്പെടുത്തി. വ്യവസായ വളർച്ച 17.3 ശതമാനമാണ്. മുൻ വർഷങ്ങളിൽ ഈ മേഖലകളിൽ വളർച്ച നെഗറ്റീവായിരുന്നു. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജുമാണ് വളർച്ചയ്ക്ക് കാരണമായത്. പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിലും വർദ്ധനയാണ് രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |