ആലപ്പുഴ: സ്വർണവിലയിലെ കുതിപ്പിന് ചുവട് വെച്ച് പഴയ സ്വർണം വിപണിയിലേക്ക് കൂടുതലായെത്തുന്നതായി വ്യാപാരികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയതിന്റെ എത്രയോ ഇരട്ടി തുകയാണ് നിലവിലെ വിപണി വില. ഇതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള എളുപ്പ വഴിയായി പഴയ സ്വർണ വിൽപ്പന മാറിയിട്ടുണ്ട്. പണയം വെച്ച് പലിശ കൊടുക്കുന്നതിനെക്കാൾ നല്ലത് കൂടിയ വില ലഭിക്കുമ്പോൾ സ്വർണം വിൽക്കുന്നതാണെന്ന മനോഭാവവും ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. മുമ്പ് കൊവിഡ് കാലത്ത് ലോക്ക് ഡൗൺ ഇളവുകൾ വന്ന കാലത്തും പഴയ സ്വർണ വിൽപ്പന കൂടിയിരുന്നു. വില ഇനിയും കൂടുമെന്ന് കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനവും വന്നതിനാൽ വിൽപ്പനയ്ക്കെത്തുന്നവരുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
പൊള്ളുന്ന വില
ഒറ്റ ദിവസം 480 രൂപ വർദ്ധിച്ചതോടെ ഇന്നലെ സ്വർണ വില പവന് 42,880 രൂപയിലെത്തി. പണിക്കൂലി ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ അമ്പതിനായിരം രൂപയ്ക്ക് മുകളിൽ മുടക്കണം. വിലയുടെ 35 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന സ്വർണാഭരണശാലകളുണ്ട്. എന്നാൽ സ്വർണം വിൽക്കാനെത്തുന്നവർക്ക് നിശ്ചിത ശതമാനം കുറവിൽ മാത്രമേ വില ലഭിക്കൂ. എന്നിരുന്നാലും, വാങ്ങിയ വിലയെക്കാൾ ലാഭം വിൽപ്പന സമയത്ത് ലഭിക്കുമെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുണ്ട്. വില ഉയരുംതോറും പുതിയ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ കുറവും പ്രകടമാണ്.
മണ്ടത്തരമെന്ന് വിദഗ്ദ്ധർ
വില വർദ്ധനവിന്റെ കുട പിടിച്ച് കൈയിലിരിക്കുന്ന സ്വർണം വിറ്റ് പണമാക്കുന്നത് മണ്ടത്തരമാണെന്ന് സ്വർണ വ്യാപാര മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ദ്ധർ പറയുന്നു. വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ തിരക്ക് പിടിച്ചുള്ള വിൽപ്പന ഭാവിയിൽ നഷ്ടബോധമുണ്ടാക്കും. കൈയിലുള്ള ആഭരണം വിറ്റ് പണമാക്കിയാൽ, പിന്നീട് ആഭരണം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. മാന്ദ്യസാധ്യത നിലനിൽക്കുന്നതും യുദ്ധം തുടരുന്നതും പണപ്പെരുപ്പം നിയന്ത്രണവിധേയമാകാത്തതും സ്വർണവില ഉയരാനുള്ള സാധ്യതയാണ് തുറന്നിടുന്നത്.
പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. വിപണി വില വർദ്ധിക്കുമ്പോൾ ധാരാളം പേർ സ്വർണം വിൽക്കാൻ ശ്രമിക്കുന്നു. ഇതോടെ നിലവിലേതിലും വലിയ വില ലഭിക്കുന്ന സമയമാകുമ്പോൾ കൈയിൽ സ്വർണമില്ലാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്
രാജു അപ്സര, വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |