
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാംവിധം പ്രവർത്തിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിൽ ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ കേസിൽ ഇവരെ പ്രതി ചേർത്തിട്ടില്ല. ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ ലഭിച്ചിരുന്നു. നിലവിൽ ഡോ. ഷാഹിദ തിരുവനന്തപുരം എസ്.എ.ടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ.ലളിതാംബികയും നഴ്സും കൂടിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സി.ഐയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്തത്. കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
രോഗിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോ എന്ന ചെറിയ ഉപകരണമാണെന്നുമാണ് ഡോ. ലളിതാംബിക മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉപകരണം ശരീരത്തിനുള്ളിൽ പോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. ഉഷാ ജോസഫ് നേരത്തെയും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തത് താനല്ല. വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |