ന്യൂഡൽഹി: ശശി തരൂരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പുകഴ്ത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ്. റഷ്യയെ ഉപരോധിക്കരുതെന്ന് സിപിഎം മുൻപ് പറഞ്ഞപ്പോൾ തരൂർ പരിഹസിച്ചതാണ്. ഇപ്പോൾ തരൂർ നിലപാട് മാറ്റിയതാണ് താൻ തുറന്നുകാട്ടിയതെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് മോദി തുടർന്നത് ശരിയായ നിലപാടായിരുന്നു. പല തെറ്റുകൾ ചെയ്യുമ്പോഴും മോദി ഒരു ശരി ചെയ്തു. അമേരിക്കൻ വിധേയത്വത്തിന്റെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ശശി തരൂരിന്റെ പ്രസ്‌താവനയെ പിന്തുണച്ച് ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതുപാർട്ടികൾ മുമ്പ് പറഞ്ഞിരുന്നു. ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടത് പാർട്ടികളെയാണ്. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാണെന്നുമാണ് ഇന്നലെ ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്.
ശശി തരൂരിന്റെ പ്രസ്താവന
'2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. യുഎൻ ചാർട്ടർ ലംഘനം, അതിർത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ൻ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമർശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാൽ നമ്മൾ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്.
എന്നാൽ മൂന്ന് വർഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |