
കാസർകോട്: കാസർകോട്ട് മട്ടലായിൽ ദേശീയപാതയിൽ 50 മീറ്ററിലധികം വിള്ളൽ വീണ സംഭവത്തിൽ നിർമ്മാണ കമ്പനിക്ക് ഗരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പാതയുടെ സമീപത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗം ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ്.
മേഘ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് എൻജിനിയറിങ് കമ്പനിയാണ് ദേശീയപാത നീലേശ്വരം-തളിപ്പറമ്പ് റീച്ചിന്റെ കരാറുകാർ. ഗുരുതരമായ പ്രശ്നമായതിനാൽ ജില്ലാ കളക്ടർ കമ്പനിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ നിർദേശപ്രകാരം ആർഡിഒ സ്ഥലം സന്ദർശിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോൺക്രീറ്റ് മിശ്രിതം ഒഴിച്ച് വിള്ളൽ താൽക്കാലികമായി അടയ്ക്കാൻ കമ്പനി ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപത്തായി ദേശീയപാതയിൽ വിള്ളൽ വീണത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ശനിയാഴ്ച രാത്രിയുണ്ടായ മഴയെത്തുടർന്നാണ് വിള്ളലുണ്ടായത്. പലയിടങ്ങളിലായി വിള്ളൽ വീണത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിള്ളൽ അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |