
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്കെന്ന് വിവരം. രാഹുൽ ഗാന്ധിയും എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കെപിസിസി മുൻ അദ്ധ്യക്ഷന്മാരായ കെ മുരളീധരൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ എന്നിവർ ഡൽഹിയിൽ ചർച്ചയ്‌ക്കായി എത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്‌ണുനാഥ്, എ പി അനിൽകുമാർ, അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരെയും ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്. എ കെ ആന്റണി ഫോണിലൂടെ തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു.
ഭൂരിഭാഗം എംഎൽഎമാരും കെ സി വേണുഗോപാലിനെ തുണയ്‌ക്കുന്നുവെന്നാണ് വിവരം. എന്നാൽ, ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോൺഗ്രസും വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്‌ച പിന്നിട്ടിട്ടും തീരുമാനമാകാത്തതിൽ അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്‌തി ഉയരുന്നുണ്ട്. റോഡുകളിൽ നേതാക്കളെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്‌സുകൾ പ്രത്യക്ഷപ്പെടുന്നതും മുദ്രാവാക്യം വിളികൾ ഉയരുന്നതുമെല്ലാം ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. അതിനാലാണ് എല്ലാ മുതിർന്ന നേതാക്കളെയും വിളിച്ചുകൂട്ടി അഭിപ്രായം തേടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |