കാസർകോട്: രാഷ്ട്രീയമായ അട്ടിമറിക്കും ന്യൂനപക്ഷ ഏകീകരണത്തിനിടയിലും പോറൽ ഏൽക്കാതെ തുളുനാട്ടിൽ ബി.ജെ.പിക്ക് ശക്തി തെളിയിക്കാനായി. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് തുടർന്ന് വോട്ട് ബാങ്ക് ഭദ്രമാക്കി നിലനിർത്താനും ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ വോട്ട് ഉയർത്താനും ബി.ജെ.പിക്ക് സാധിച്ചത് നേട്ടമായി.
കഴിഞ്ഞ തവണ 89 വോട്ടിന് കീഴടങ്ങിയ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ 67,696 വോട്ടും കാസർകോട് എം.എൽ അശ്വിനി 53,698 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ അധികമാണ് ഈ വോട്ടുകൾ. 2021ൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് 65,013 വോട്ടുകളും കാസർകോട് കെ. ശ്രീകാന്തിന് 50,395 വോട്ടുകളുമാണ് ലഭിച്ചത്. മഞ്ചേശ്വരത്ത് 2683 വോട്ടുകളും കാസർകോട് 3303 വോട്ടുകളും ഇത്തവണ വർദ്ധിപ്പിക്കാനായി. 2011ൽ മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് ലഭിച്ചത് 56,781 വോട്ടുകളും കാസർകോട് 56,120 വോട്ടുകളുമായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്ത് എത്തിയ വടക്കുള്ള രണ്ടു മണ്ഡലങ്ങളിലും വോട്ട് ഷെയർ ഉയർത്തി.
എന്നാൽ ട്വന്റി ട്വന്റിക്ക് വിട്ടുനൽകി തൃക്കരിപ്പൂർ മണ്ഡലത്തിൽ നടത്തിയ പരീക്ഷണം ഇത്തവണ പാളിപ്പോയി.മുന്നണി ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് സീറ്റ് നൽകി 2011ൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എം. രാഘവനെ മത്സരിപ്പിച്ച സമയത്ത് 21,231 വോട്ടുകൾ നേടി നിലമെച്ചപ്പെടുത്തിയിരുന്നു. ഇത്തവണ എം. ബൽരാജിന് 27,063 വോട്ടുകളാണ് ലഭിച്ചത്. ട്വന്റി ട്വന്റിക്ക് നൽകിയ തൃക്കരിപ്പൂരിൽ നിലവിലുള്ളതിൽ നാലായിരം വോട്ടുകളാണ് ചോർന്നത്. 2016ലെയും 2021ലെയും വോട്ട് നിലനിർത്താൻ കഴിഞ്ഞില്ല.
രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും മഞ്ചേശ്വരത്ത് യു.ഡി.എഫുമായി വലിയ വോട്ട് വ്യത്യാസം ഇത്തവണയുണ്ടായി. വോട്ട് ഷെയർ ഉയർത്തിയതിലൂടെ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ തങ്ങളുടെ അടിത്തറ ഇളക്കിയിട്ടില്ലെന്നതിൽ ബി.ജെ.പി ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം. എസ്.ഐ.ആറിൽ നഷ്ടപ്പെട്ട ആറായിരത്തോളം വോട്ടുകളാണ് മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് തിരിച്ചടിയായത്. മുസ്ലിംലീഗ് ചേർത്ത പതിനായിരം വോട്ടുകളും തിരിച്ചടിയായി.
മഞ്ചേശ്വരത്ത് ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ് നേടിയിരിക്കുന്നത്. കാസർകോട് മണ്ഡലത്തിലും ആവേശകരമായ മുന്നേറ്റമുണ്ടാക്കി. കേരളത്തിൽ തന്നെ എൻ.ഡി.എ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ മണ്ഡലങ്ങളാണ് ഇവ രണ്ടും.
എം.എൽ അശ്വിനി (ബി.ജെ.പി ജില്ലാ പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |