ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച സന്ദീപ് വാര്യരുടെ റോഡ് ഷോയെ തുടർന്ന് വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറത്ത് കഴിഞ്ഞ രാത്രിയുണ്ടായ സംഘർഷത്തിൽ 180 ആളുകളുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തു. പാർട്ടി ഓഫീസുകൾ കല്ലെറിഞ്ഞു തകർത്തതിനും പ്രവർത്തകരെ കല്ലെറിഞ്ഞ് ആക്രമിച്ചും പരിക്കേല്പിച്ചതിനും 100 യു.ഡി.എഫ് പ്രവർത്തകർക്കെതിരെയും ആഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ചതിനും പാർട്ടി ഓഫീസ് തകർത്തതിനും 80 സി.പി.എം പ്രവർത്തകരുടെ പേരിലുമാണ് കേസ്. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ടു യു.ഡി.എഫ് പ്രവർത്തകർ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് സി.പി.എം പ്രവർത്തകർ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രാത്രി എട്ടര മണിക്ക് ആരംഭിച്ച സംഘർഷവും ഏറ്റുമുട്ടലും ഏറെ നേരം, നീണ്ടുനിന്നിരുന്നു. സംഘർഷമുണ്ടായി സാഹചര്യത്തിൽ ഇന്നലെ മടക്കര മുതൽ ചെറുവത്തൂർ വരെ നടത്താനിരുന്ന റോഡ് ഷോ ഉപേക്ഷിച്ചു സന്ദീപ് വാര്യർ വന്ദേഭാരത് ട്രെയിനിന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ബൈക്കുകളുടെ സൈലൻസറിൽ പ്രത്യേക ഉപകരണം വെച്ച് ഓടിച്ചു ഭയാനകമായ ശബ്ദം ഉണ്ടാക്കിയാൽ ചെറുവത്തൂരിൽ സി.പി.എം പ്രവർത്തകർ തടയാൻ സാധ്യതയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ബൈക്കിൽ എത്തിയവരാണ് പടന്നക്കടപ്പുറത്ത് കുഴപ്പം ഉണ്ടാക്കിയതെന്ന് സി.പി.എം ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |