
കോട്ടയം : ജില്ലയിൽ ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ പത്ത് വർഷം കൊണ്ട് 4427 വോട്ടുകൾ കുറഞ്ഞത് പ്രവർത്തനത്തിലെ പോരായ്മയെന്ന് വിമർശനം. 2016 ൽ 31,411 വോട്ട് നേടിയിടത്താണ് പത്ത് വർഷം കൊണ്ടുള്ള കുറവ്. അതേസമയം ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇറക്കിയിട്ടും പ്രവർത്തനം വളരെ മോശമായി. തിരഞ്ഞെടുപ്പ് ഫണ്ടിൽ മാത്രമായിരുന്നു നേതാക്കളുടെ കണ്ണെന്നാണ് വിമർശനം. പാലായിലും, പൂഞ്ഞാറിലും ബി.ജെ.പിയ്ക്ക് വോട്ട് വർദ്ധിച്ചപ്പോഴാണ്, ശ്രമിച്ചാൽ നാൽപ്പതിനായിരത്തിന് മുകളിലേയ്ക്ക് പോകേണ്ടിയിരുന്ന കാഞ്ഞിരപ്പള്ളിയിലെ വോട്ടുചോർച്ച. നഷ്ടപ്പെട്ട വോട്ടുകൾ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളിലേയ്ക്കാണ് പോയത്. പ്രാദേശിക നേതാക്കൾ പ്രവർത്തനത്തിൽ അലംഭാവം കാട്ടിയെന്നാണ് പ്രധാന വിമർശനം. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള, പള്ളിക്കത്തോട്, ചിറക്കടവ്, വാഴൂർ പഞ്ചായത്തുകളിൽ ചലനമുണ്ടാക്കാനായില്ല. പള്ളിക്കത്തോട്ടിലും ചിറക്കടവിലും എൽ.ഡി.എഫ്. മുന്നിലെത്തിയപ്പോൾ വാഴൂരിൽ യു.ഡി.എഫിനാണ് വോട്ട് ലഭിച്ചത്.
കോടികൾ പൊടിക്കാൻ മത്സരിച്ചു
കേന്ദ്രമന്ത്രിയെ മത്സരിച്ചപ്പോൾ ജനങ്ങളിലേയ്ക്ക് ഇറങ്ങുന്നതിന് പകരം കോടികൾ മുടക്കി പുറമേയുള്ള പ്രചരണത്തിൽ മാത്രമായിരുന്നു നേതാക്കളുടെ ശ്രദ്ധ. അലങ്കരിച്ച ബസുകൾ അടക്കമുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ, വോട്ടർമാരെ നേരിൽക്കാണുന്നതിൽ കടുത്ത അലംഭാവമുണ്ടായി. ചെറിയ പഞ്ചായത്തുകൾക്ക് പത്ത് ലക്ഷം രൂപയാണ് ആദ്യഘട്ട ചെലവിന് ലഭിച്ചത്. എന്നാൽ ഒരു തവണ ഭരണം കിട്ടിയ പള്ളിക്കത്തോട്ടിൽ ഉൾപ്പെടെ കാര്യമായ ആളുകളില്ലായിരുന്നു. ഈ പഞ്ചായത്തുകളിൽ ഹിന്ദു ഭൂരിപക്ഷ മേഖലകളിലെ വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു.
പിടിച്ചുനിന്നത് ചിറക്കടവിൽ
ചിറക്കടവ് പഞ്ചായത്തിൽ മാത്രമാണ് പിടിച്ചു നിൽക്കാനായത്. വെള്ളാവൂർ, മണിമല, കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ ഏറെ പിന്നിലായി. ഒരുഘട്ടത്തിൽ 20,000 വോട്ടുകളിലേയ്ക്ക് ചുരുങ്ങിയേക്കുമെന്ന് കണ്ട് ആർ.എസ്.എസ് നേരിട്ട് ഇടപെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |