
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മെെനുകൾ സ്ഥാപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ സെെന്യം തകർത്തെന്ന് യുഎസ്. ഇറാന്റെ കപ്പലുകൾ തകർക്കുന്ന വീഡിയോയും യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ എക്സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ മെെനുകൾ ഉടനടി നീക്കം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
മെെനുകൾ നീക്കം ചെയ്തില്ലെങ്കിൽ ഗുരുതരമായ സെെനിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു. പിന്നാലെയാണ് ഇറാന്റെ കപ്പലുകൾ തകർത്തത്. മാർച്ച് 10ന് ഹോർമുസ് കടലിടുക്കിന് സമീപം മെെൻ നിക്ഷേപിക്കുന്ന 16 കപ്പലുകളും നിരവധി ഇറാനിയൻ നാവിക കപ്പലുകളും നശിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
U.S. forces eliminated multiple Iranian naval vessels, March 10, including 16 minelayers near the Strait of Hormuz. pic.twitter.com/371unKYiJs
— U.S. Central Command (@CENTCOM) March 10, 2026
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടഞ്ഞാൽ മുൻ ആക്രമണങ്ങളെ അപേക്ഷിച്ച് ഇരുപത് മടങ്ങ് ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബാ ഖമനേയി സമാധാനത്തോടെ ജീവിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. മിയാമിയിലെ ഗോൾഫ് ക്ലബ്ബിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവേ യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് യുഎസ് അല്ലെന്നും ഇറാനാണെന്നും മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |