SignIn
Kerala Kaumudi Online
Saturday, 02 May 2026 4.03 PM IST

'ചാഞ്ചാട്ടമുണ്ടായിട്ടും പിടിച്ചുനിർത്തി, നിലവിൽ ഒഴിവാക്കാനാകാത്ത സാഹചര്യം': എല്‍പിജി വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി

Increase Font Size Decrease Font Size Print Page
lpg-price-hike


ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. വില വര്‍ദ്ധനവ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍പിജി ആവശ്യത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ഇതൊരു അന്താരാഷ്ട്ര പ്രശ്‌നമാണ്. എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നതിനാലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ചാഞ്ചാട്ടമുണ്ടായിട്ടും രാജ്യത്ത് ഇന്ധന വിലയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രള്‍ഹാദ് ജോഷി നിലവിലെ സാഹചര്യത്തിൽ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധനവ് അനിവാര്യമാണെന്നും വ്യക്തമാക്കി.

പാചകവാതക വില വർദ്ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ എന്നായിരുന്നു സുരേഷ് ​​ഗോപിയുടെ പ്രതികരണം. അതേസമയം, പെട്രോൾ, ഡീസൽ വില വർദ്ധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഇന്നലെയാണ് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും അഞ്ച് കിലോ സിലിണ്ടറുകൾക്ക് വരിക. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഉയർത്തിയിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, LPG PRICE, LPG PRICE HIKE, INDIA, PRALHAD JOSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY