
ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തെ ഒന്നടങ്കം അപലപിച്ച് കാശ്മീരി ജനത. ജമ്മു കാശ്മീരിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. ഇന്ന് രാവിലെ ഭീകരാക്രമണത്തിനെതിരെ കാശ്മീരി ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
'ജമ്മുകാശ്മീരിന്റെ പ്രധാന വരുമാനമാണ് വിനോദ സഞ്ചാരികൾ. അവർക്ക് എതിരെയുള്ള ആക്രമണം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അല്ലാഹു എല്ലാവർക്കൊപ്പവും ഉണ്ട്. ഹിന്ദുവായാലും മുസ്ലീം ആയാലും അല്ലാഹുവിന് വേർതിരിവില്ല. ഈ നാട്ടിൽ വേണ്ടത് സമാധാനമാണ്',- പ്രദേശവാസികൾ പറയുന്നു. ജമ്മുവിന്റെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിനെതിരെ റാലികൾ നടക്കുന്നുണ്ട്.
പ്ലക്കാർഡുകളുമായാണ് ജനം തെരുവിലിറങ്ങിയത്. ശ്രീനഗറിലെ പൊലീസ് ആസ്ഥാനത്തേയ്ക്കും ജനങ്ങൾ പ്രതിഷേധനവുമായി എത്തുന്നുണ്ട്. ജമ്മുകാശ്മീരിൽ സമാധാനം നടപ്പിലാക്കാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ശ്രീനഗറിൽ ഇന്ന് വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല.
ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം പഹൽഗാമിൽ നടന്നത്. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |