തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക ഉയർത്തി വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നഗരസഭ 24ാം വാർഡിൽ ഉൾപ്പെടുന്ന തുകലശ്ശേരിയിലും നെടുമ്പ്രം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കല്ലുങ്കൽ ഭാഗത്തുമാണ് വീണ്ടും പക്ഷിപ്പനി കണ്ടെത്തിയത്. ഇതേതുടർന്ന് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ അധികൃതർ ആരംഭിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെയും ദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതലാണ് പക്ഷികളെ ദയാവധം നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. കല്ലുങ്കലിൽ 150 ഓളം പക്ഷികളെയും തുകലശ്ശേരിയിൽ 50 ഓളം പക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്. ദൂരപരിധി പ്രകാരം ഇതിന്റെ കണക്കെടുപ്പ് നടത്തി. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ മാസം 20നാണ് താലൂക്കിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാർഡിലെ കോഴികളിലാണ് ഈ സീസണിൽ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയത്. ഇതേ തുടർന്ന് സമീപപ്രദേശങ്ങളിലെ 800 ഓളം പക്ഷികളെ അന്ന് കൊന്നൊടുക്കിയിരുന്നു. ഇവിടെ നഷ്ടപരിഹാര തുക വിതരണവും തുടങ്ങി. പിന്നീട് നഗരസഭയിലെ മുത്തൂർ മേഖലയിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മറ്റിടങ്ങളിലും പക്ഷിപ്പനി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |