ന്യൂഡൽഹി:ഹിൻഡൻബർഗ് റിസർച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ നഥാൻ ആൻഡേഴ്സണെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ എം.എൽ ശർമ്മ പൊതു താല്പര്യ ഹർജി നൽകിയത്. അന്വേഷണത്തിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സെബിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നിരപരാധികളായ നിക്ഷേപകരെ ഷോർട്ട് സെല്ലിംഗിലൂടെ ചൂഷണം ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 120 ബി വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തണം. ഷോർട്ട് സെല്ലിംഗ് ക്രിമിനൽ കുറ്റമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ആൻഡേഴ്ണെതിരെ നടപടി എടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ പറയുന്നു.
കൃത്രിമമായി സൃഷ്ടിച്ച തകർച്ചയുടെ മറവിൽ ഷോർട്ട് സെല്ലിംഗ് വഴി നിരപരാധികളായ നിക്ഷേപകരെ ചൂഷണം ചെയ്യുകയായിരുന്നു. കൃത്രിമമായ മാർഗങ്ങളിലൂടെ വിപണി മൂല്യം തകരാനുള്ള നീക്കമാണ് അവർ നടത്തിയത്. ഇന്ത്യൻ പൗരന്മാരെ കശാപ്പ് ചെയ്യുകയായിരുന്നു. ഹർജിയിൽ ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിന്റെ എണ്ണ സംഭരണ പ്ലാന്റ് പോളിക്കണം - സുപ്രീം കോടതി
അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കനത്ത ഇടിവ് തുടരുന്നതിനിടെയാണ് ഈ പ്രഹരം. ചെന്നെയിലെ കെ.ടി.വി ഗ്രൂപ്പിന്റെയും അദാനി വിൽമർ ലിമിറ്റഡിന്റെയും സംയുക്ത സംരഭമാണ് ഈ ഭക്ഷ്യ എണ്ണ പ്ലാന്റ്.
തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഈ പ്ലാന്റ് പൊളിക്കണമെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവാണ് സുപ്രീം കോടതി ശരിവെച്ചത്. ആറ് മാസത്തിനകം 12,825 കിലോ ലിറ്റർ ശേഷിയുള്ള അഞ്ച് പ്ലാന്റുകൾ പൊളിക്കണമെന്ന് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശം നൽകി.
സംഭരണ ടാങ്കുകൾ പൊളിക്കുകയാണെങ്കിൽ പൈപ്പ് ലൈൻ തുടർന്നും ഉപയോഗിക്കാൻ കഴിയുമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കേണ്ട വിഷയമാണ്. കോടതി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ 2016 ഒക്ടോബർ 19 നാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. തുടർന്ന് എണ്ണ സംഭരണ ടാങ്കുകളും 10 ഇഞ്ച് വ്യാസമുള്ള പൈപ്പ് ലൈനുകളും പൊളിക്കാൻ 2020 ൽ ട്രൈബ്യൂണൽ ഉത്തരവിടുകയായിരുന്നു. ചെന്നൈ തുറമുഖത്ത് നിന്ന് നാല് കിലോമീറ്റർ അകലെയുള്ള തീരദേശ നിയന്ത്രണ മേഖലയിലാണ് പ്ലാന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |