കഴിഞ്ഞ ബുധനാഴ്ച എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചയാളാണ്. പോയി എന്ന് കേട്ടപ്പോൾ ആദ്യം കരുതിയത് ഫേക്ക് ന്യൂസായിരിക്കുമെന്ന്. അങ്ങനെയല്ല എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ജനുവരി 28ന് ചെന്നൈയിൽ ഞാനും മധു ബാലകൃഷ്ണനുമൊക്കെ പങ്കെടുത്ത പരിപാടിയുണ്ടായിരുന്നു. പദ്മഭൂഷൺ ലഭിച്ചതിന് അന്ന് വാണിയമ്മയ്ക്ക് അനുമോദനവും ഏർപ്പെടുത്തിയിരുന്നു. നടക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഒന്ന് വീണതാണ് വേറെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. രണ്ടു പേർ പിടിച്ചാണ് നടന്നുവന്നതെങ്കിലും സ്റ്റേജിൽ നിന്നു സംസാരിച്ചു. അന്ന് അമ്മയെ കണ്ട് അനുഗ്രഹവും നെറ്റിയിലൊരു ഉമ്മയും വാങ്ങി. ഒപ്പം ഒരു സമ്മാനം അങ്ങോട്ടും നൽകി. ആ സമ്മാനത്തെക്കുറിച്ച് ചോദിക്കാനായിരുന്നു ബുധനാഴ്ച അമ്മ എന്നെ വിളിച്ചത്. എനിക്ക് സാരി തന്നത് ചിത്രയാണോ എന്ന് ചോദിച്ചു. അതെ. അമ്മയ്ക്കിഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി വാങ്ങാം എന്ന് പറഞ്ഞപ്പോൾ ഇഷ്ടമായില്ലെന്ന് ആരു പറഞ്ഞു. വളരെ ഇഷ്ടപ്പെട്ടു. നന്ദി പറയാനാ വിളിച്ചത് എന്ന് പറഞ്ഞാ ഫോൺ വച്ചത്. ഇന്നലെ കാൻസർ ദിനത്തിന്റെ ഭാഗമായുള്ള സൂം മീറ്റിംഗിൽ ഒരു കുട്ടി എന്നോട് ആവശ്യപ്പെട്ടത് ഞാനും വാണിയമ്മയും ഒന്നിച്ചു പാടിയ മാനത്തെ വെള്ളിത്തേരിലെ 'മനസിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ" എന്ന പാട്ടായിരുന്നു. ഞാനത് പാടി. പരിപാടി കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് മരണവാർത്ത കേട്ടത്. എന്തോ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
ശങ്കർ ഗണേഷിന്റെ തമിഴ് സിനിമയിൽ 'മുത്തുമണി മുല്ലാക്ക് താൻ ജ്വലിക്ക" എന്ന പാട്ടാണ് ഞങ്ങൾ ഇരുവരും ആദ്യമായി ഒന്നിച്ച് പാടിയത്. ഞാൻ ഏറ്റവും കൂടുതൽ ഫീമെയിൽ ഡ്യൂയറ്റ് പാടിയിട്ടുള്ളതും വാണിയമ്മയുമായാണ്. അതിൽ സ്പെഷ്യലാണ് 'മനസിൻ മടിയിലെ..." എന്ന ഗാനം. റെക്കാഡിംഗ് വേളയിലായാലും സ്റ്റേജിൽ പാടുമ്പോഴും അമ്മ ചെരിപ്പിട്ട് ഞാൻ കണ്ടിട്ടില്ല. ഏത് പാട്ടായാലും ഭാഷ മനസിലാക്കിയേ പാടാറുള്ളൂ. ആ ഡെഡിക്കേഷൻ വളരെ വലുതാണ്. മോള് പോയ സമയത്ത് എന്റെ വീട്ടിൽ വന്ന് ആശ്വസിപ്പിച്ചിരുന്നു. വ്യക്തിപരമായും നികത്താനാവാത്ത ഇനിയും വിശ്വസിക്കാനാവാത്ത വേർപാടാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |