ഇസ്താംബുൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 7,800 കവിഞ്ഞു. തുർക്കിയിൽ മാത്രം 5,894 പേരാണ് മരിച്ചത്. സിറിയയിൽ 1932 പേരും മരിച്ചതോടെ ഇരുരാജ്യങ്ങളിലുമായി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 7,826 ആണ്. അതേസമയം, മരണപ്പെട്ടവരുടെ എണ്ണം 20,000 കടന്നിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
തുർക്കിയുടെ തെക്കൻ ഭാഗങ്ങളിലും സിറിയയുടെ വടക്കൻ ഭാഗങ്ങളിലുമാണ് ഭൂകമ്പമുണ്ടായത്. തെക്കൻ തുർക്കിയിൽ ഭൂകമ്പങ്ങൾ തകർത്ത പത്ത് പ്രവിശ്യകളിൽ മൂന്നു മാസത്തേക്ക് പ്രസിഡന്റ് തയിപ് എർദോഗാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത തണുപ്പ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
അതേസമയം, ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനം തുടങ്ങി.വ്യോമസേനയുടെ സി -17 ഗ്ളോബ്‌മാസ്റ്റർ ഹെർക്കുലീസ് വിമാനത്തിലാണ് വനിതകൾ ഉൾപ്പെടെ101അംഗങ്ങളുള്ള രണ്ട് ദുരന്ത നിവാരണ സേനാ യൂണിറ്റുകൾ ഇന്നലെ തുർക്കിയിലെത്തിയത്. കമാൻഡിംഗ് ഓഫീസർ ഗുർമിന്ദർ സിംഗിന്റെ നേതൃത്വത്തിൽ ഗാസിയാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളാണ് പോയത്.
അവശിഷ്‌ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഴിവുള്ള നായകൾ, ആധുനിക ഡ്രില്ലിംഗ് യന്ത്രങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യവസ്‌തുക്കൾ, രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ചെറിയ വാഹനങ്ങൾ തുടങ്ങിയവയും കൊണ്ടുപോയി. തുർക്കി അധികൃതർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ഇവർ രക്ഷാപ്രവർത്തനം നടത്തും.
കരസേനയുടെ മെഡിക്കൽ സംഘവും ഒപ്പമുണ്ട്. 30 കിടക്കകൾ, എക‌്‌സ്‌റേ, വെന്റിലേറ്റർ, ഓക്‌സിജൻ സിലിണ്ടറുകൾ, കാർഡിയാക് മോണിറ്ററുകൾ തുടങ്ങി ആശുപത്രി തയ്യാക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്‌ച ഡൽഹിയിൽ അടിയന്തര യോഗം ചേർന്നാണ് രക്ഷാ സേനയെ അയയ്‌ക്കാൻ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |