പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയെന്ന് ഭാര്യ . തന്റെ 25 പവൻ സ്വർണം വിറ്റും പണയം വച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ പറഞ്ഞു. കളിക്കാൻ പണം കിട്ടാനായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നുവെന്നും വൈശാഖ പറഞ്ഞു.
കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോകുന്നതിന് വേണ്ടിയാണ് ഗിരീഷ് റമ്മി കളിച്ച് തുടങ്ങിയത്. പിന്നീടത് സ്ഥിരമായി . റമ്മി കളിക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ ഇതിനായി ഉപയോഗിച്ചു. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി. ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി . ഇതോടെ കടം പെരുകി. ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട് റമ്മി കളി നിർത്താൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മർദനവും തുടങ്ങി . ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു. ഗിരീഷ് മരിച്ചതോടെ കുഞ്ഞുകുട്ടികളുമായി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ നിൽക്കുകയാണ് വൈശാഖ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |