രാജ്യസഭയിലും കോൺഗ്രസിന് രൂക്ഷ വിമർശനം
ന്യൂഡൽഹി: ചെളിവാരിയെറിഞ്ഞാൽ താമര (ബി.ജെ.പി ചിഹ്‌നം) നന്നായി വളരുമെന്ന് അദാനി വിഷയത്തിലെ പ്രതിപക്ഷ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ കോൺഗ്രസിനെതിരെ നടത്തിയ വിമർശനത്തിന്റെ തുടർച്ചയായി മോദിയുടെ കടന്നാക്രമണം.
തുടക്കം മുതൽ പ്രതിപക്ഷം 'മോദി അദാനി ഭായ് ഭായ്' മുദ്രാവാക്യം മുഴക്കിയപ്പോൾ, എല്ലാം ഒറ്റയ്‌ക്ക് നേരിടാൻ കരുത്തുണ്ടെന്നും പ്രതിപക്ഷ മുദ്രാവാക്യങ്ങൾ വിലപ്പോകില്ലെന്നും മോദി പറഞ്ഞു. ഒരു വ്യക്തി എങ്ങനെയാണ് പലരെ ശക്തമായി നേരിടുന്നതെന്ന് രാജ്യം നിരീക്ഷിക്കുകയാണ്. ഞാൻ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. നിങ്ങൾ എത്ര ശക്തമായി ചെളിവാരി എറിയുന്നുവോ, അത്രയും ശക്തമായി താമര വളരും. താമര വിരിയിക്കാൻ നിങ്ങളും സഹായിക്കുകയാണ്.
ജനങ്ങൾ കോൺഗ്രസിനെ ആവർത്തിച്ച് നിരാകരിക്കുന്നു. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല. 60 വർഷത്തെ സംഭാവന റോഡിലെ കുഴികൾ മാത്രമാണ്. 'ഗരീബി ഹഠാവോ' (പട്ടണി അകറ്റൂ) എന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. പദ്ധതികൾ ആഘോഷങ്ങളിൽ ഒതുങ്ങി. ഏറ്റവുമധികം കാലം ഭരിച്ചിട്ടും ജോലി - തൊഴിൽ വ്യത്യാസം പോലും മനസിലായില്ല. ഇപ്പോൾ കള്ളം പ്രചരിപ്പിക്കുകയാണ്. തദ്ദേശീയ കൊവിഡ് വാക്‌സിനുകൾ നിർമ്മിച്ച ഇന്ത്യൻ ശാസ്‌ത്രജ്ഞരെ അപമാനിച്ചു.
സർക്കാർ ആനുകൂല്യങ്ങൾ അർഹരായവരിൽ എത്തുന്നുവെന്ന് ഉറപ്പാക്കലാണ് മതേതരത്വം. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഞങ്ങൾ തൊഴിൽ സംസ്‌കാരം മാറ്റിമറിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾ കഠിനാദ്ധ്വാനം ചെയ്യുന്നു. 25 കോടി കുടുംബങ്ങൾക്ക് എൽ.പി.ജി കണക്‌ഷനുകൾ ലഭ്യമാക്കി.
കേന്ദ്രത്തിനെതിരെ ആരോപണമുന്നയിക്കുന്ന കോൺഗ്രസാണ് തിരഞ്ഞെടുക്കപ്പെട്ട 90 സർക്കാരുകളെ വീഴ്‌ത്താൻ ഭരണഘടനയുടെ 356-ാം വകുപ്പ് കൂടുതൽ ദുരുപയോഗം ചെയ്‌തത്. നെഹ്‌റു-ഇന്ദിരഗാന്ധി കാലം ഉദാഹരണമാണ്. നെഹ്‌റുവിന് താത്‌പര്യമില്ലാത്തിനാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. തമിഴ്‌നാട്ടിൽ എം.ജി.ആറിന്റെയും കരുണാനിധിയുടെയും സർക്കാരുകളെയും താഴെയിട്ടു. ആന്ധ്രയിൽ എൻ.ടി.ആർ ചികിത്സയ്‌ക്ക് യുഎസിൽ പോയപ്പോൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു.
എൻ.ഡി.എ സർക്കാരിന്റെ ചില പദ്ധതികളുടെ പേരുകളും സംസ്‌കൃത വാക്കുകളും ചിലർക്ക് ഇഷ്‌ടമല്ല. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേരിൽ 600 സർക്കാർ പദ്ധതികളുണ്ടെന്നറിഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോഴത്തെ തലമുറ നെഹ്‌റുവിന്റെ പേരുപയോഗിക്കാത്തത്?
കർണാകയിലെ കലബുറഗി സന്ദർശിക്കുമ്പോൾ മല്ലികാർജ്ജുന ഖാർഗെ അസ്വസ്ഥനാകുന്നു. കലബുറഗിയിലെ എട്ട് ലക്ഷത്തിലധികം അക്കൗണ്ടുകൾ അടക്കം കർണാടകയിൽ 1.70 കോടിയുടെ ജൻധൻ അക്കൗണ്ടുകൾ തുടങ്ങി ജനങ്ങളെ ശാക്തീകരിച്ചു. മറുവശത്ത് ജനങ്ങൾ കോൺഗ്രസ് അക്കൗണ്ടുകൾ തുടർച്ചയായി 'ക്ലോസ് ചെയ്യുന്നു. ആ നിരാശയാണ് ഇവിടെ കാട്ടുന്നതെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |