ന്യൂഡൽഹി: പുതിയ ബഡ്ജറ്രിനു പകരം പഴയ ബഡ്ജറ്റ് വായിച്ചതിലൂടെ പുലിവാല് പിടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്നലെ നിയമസഭയിൽ തന്റെ മന്ത്രിസഭയുടെ അവസാന ബഡ്ജറ്റ് അവതരിപ്പിച്ച് ഏഴ് മിനിട്ട് പിന്നിട്ടപ്പോഴാണ് അമളി പിണഞ്ഞെന്ന് ഗെലോട്ടിന് മനസ്സിലായത്. ബഡ്ജറ്റിലെ രണ്ട് പദ്ധതികൾ വായിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റാണിതെന്ന് സഭയിൽ നിന്നും ബഹളമുയർന്നു. ബി.ജെ.പി പരിഹാസവും പ്രതിഷേധവുമായി എഴുന്നേറ്റതോടെ ചീഫ് വിപ്പ് മഹേഷ് ജോഷി ഇടപെട്ട് ബഡ്ജറ്റ് അവരണം നിറുത്തിവയ്പ്പിച്ചു.
ബഡ്ജറ്റവതരണം തടഞ്ഞ് പ്രതിപക്ഷം
ബഡ്ജറ്റ് മാറിപ്പോയെന്ന് മനസ്സിലായതോടെ കോൺഗ്രസ് അംഗങ്ങളും ഉദ്യോഗസ്ഥരും പുതിയ ബഡ്ജറ്റിനായി പരക്കം പാഞ്ഞു. ഒടുവിൽ ബഡ്ജറ്റുമായി ഉദ്യോഗസ്ഥർ നിയമസഭയിലെത്തി. എന്നാൽ ബഡ്ജറ്റ് അവതരണം പ്രതിപക്ഷം തടഞ്ഞു. ബഡ്ജറ്റുമായി നിയമസഭയിലേക്ക് വരേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ബഡ്ജറ്റ് ചോർന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ സി.പി ജോഷി ഇടപെട്ടെങ്കിലും സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ സഭ 30 മിനിട്ട് നിറുത്തിവച്ചു. പിന്നീട് ബഹളങ്ങൾക്കിടയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.
ഞാൻ ക്ഷമ ചോദിക്കുന്നു, ചോർന്നിട്ടില്ല - മുഖ്യമന്ത്രി
പുതിയ ബഡ്ജറ്റിൽ പഴയ പേജുകൾ അറിയാതെ വന്നതാണെന്നും ബഡ്ജറ്റ് ചോർന്നിട്ടില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഇതേ അബദ്ധം ബി.ജെ.പിക്കും സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഖേദമുണ്ട്. സമ്പാദ്യം, ആശ്വാസം, പുരോഗതി എന്നതാണ് ബഡ്ജറ്റിന്റെ പ്രമേയം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണം. ഇതിനെ എതിർക്കുന്നത് ജനങ്ങൾ പൊറുക്കില്ല. അദ്ദേഹം പറഞ്ഞു.
ബഡ്ജറ്റ് വായിക്കാതെ മുഖ്യമന്ത്രിക്ക് സഭയിൽ വരാനാകുമോയെന്ന് മുൻ മുഖ്യമന്ത്രി
ബഡ്ജറ്റ് വായിച്ചു നോക്കാതെ ഒരു മുഖ്യമന്ത്രി നിയമസഭയിൽ വരുന്നത് എങ്ങനെയെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജ സിന്ധ്യ പറഞ്ഞു. സംസ്ഥാനം എങ്ങനെയാണ് ഭരിക്കുന്നതെന്നതിന്റെ ഉദാഹരണമാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. ഞാൻ രണ്ടോ മൂന്നോ തവണ ബഡ്ജറ്റ് വായിച്ചു നോക്കാറുണ്ട്. ഈ മുഖ്യമന്ത്രിയുടെ കീഴിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് ഇത് വ്യക്തമാക്കുന്നെന്നും സിന്ധ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |