ബാങ്കോക്ക് : തുടർച്ചയായി ഓവർടൈം ജോലി ചെയ്ത മാദ്ധ്യമ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന മരിച്ചതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് തായ്‌ലൻഡ്. തൊഴിൽ മന്ത്രി സുചാരത് ചോംക്ലിന്റെ ഉത്തരവ് പ്രകാരമാണ് അന്വേഷണം. ഫെബ്രുവരി 4നാണ് 44കാരനായ മാദ്ധ്യമ പ്രവർത്തകൻ ജോലിക്കിടെ തന്റെ ഡെസ്കിൽ കുഴഞ്ഞു വീണ് മരിച്ചത്.
ഒരു തായ് ടിവി ചാനലിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ സീനിയർ ഓഫീസറായിരുന്നു ഇയാൾ. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ സഹപ്രവർത്തകരും മറ്റ് മാദ്ധ്യമ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പലപ്പോഴും ഓവർടൈം ജോലിക്ക് നിർബന്ധിതനായ ഇദ്ദേഹം പുലർച്ചെ 3 മണിയോടെയാണ് വീട്ടിലെത്തിയിരുന്നത്. ആഴ്ചയിൽ ആറ് ദിവസവും ജോലിയുണ്ടായിരുന്നു. ലീവും ലഭിച്ചിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ കഠിനാദ്ധ്വാനം ചെയ്തതാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് തായ് ജേർണലിസ്റ്റ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
നിലവിലെ തൊഴിൽ നിയമങ്ങളിലെ നിരവധി ലംഘനങ്ങൾ ഇപ്പോഴും രാജ്യത്തെ മാദ്ധ്യമ മേഖലയിൽ തുടരുന്നതായി അസോസിയേഷൻ ആരോപിക്കുന്നു. മരിച്ചയാളുടെ സംസ്കാരത്തിന്റെ ചെലവുകളും മറ്റും അസോസിയേഷനാണ് വഹിച്ചത്.
ജോലിക്കാരെ ആഴ്ചയിൽ അമിതമായി ഓവർ ടൈം ചെയ്യിപ്പിക്കുകയോ ആഴ്ചയിൽ അവർക്ക് കുറഞ്ഞത് ഒരു ദിവസം പോലും വിശ്രമം നൽകാതിരിക്കുകയോ ചെയ്താൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 3,000 ഡോളർ വരെ പിഴയോ ആറ് മാസം വരെ തടവോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണിതെന്നും അധികൃതർ വ്യക്തമാക്കി. ആഴ്ചയിൽ പരമാവധി 48 മണിക്കൂറാണ് തായ്‌ലൻഡിലെ ജോലി സമയം. ജോലിക്കാർ താത്പര്യമറിയിച്ചാൽ മാത്രം ആഴ്ചയിൽ 36 മണിക്കൂറിൽ കുറഞ്ഞ ഓവർടൈം അനുവദിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |