കോട്ടയം . രജിസ്ട്രേഷനും ലൈസൻസും പരിശോധനയുമെല്ലാം പ്രഹസനമായതോടെ ജില്ലയിൽ ടാങ്കറുള്ളവരെല്ലാം കുടിവെള്ള വിതരണക്കാരാകുന്ന അവസ്ഥയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നവംബർ, ഡിസംബർ മാസങ്ങൾ മുതൽ വിതരണ ഏജൻസികൾ വിവിധ മേഖലകളിൽ സജീവമാണ്.
പാറക്കുളങ്ങൾ, തോടുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്നെടുക്കുന്ന വെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നുണ്ടെന്നും പരാതിയുണ്ട്. തോടുകളും അരുവികളും വറ്റി തുടങ്ങിയതിനാൽ, മാലിന്യം നിറഞ്ഞ വെള്ളമാണ് പലപ്പോഴും വിതരണത്തിനെത്തിക്കുന്നത്. ഇത് സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കുമെന്നും ആശങ്കയുമുണ്ട്. സ്വന്തം വാഹനവും വാട്ടർ ടാങ്കുമുള്ളവരെല്ലാം കുടിവെള്ളവുമായി നിരത്തിലുണ്ട്. പദ്ധതികൾ പലതും നശ്ചലമായതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലുള്ളവർ മറ്റ് മാർഗമില്ലാതെ ഇവരെയാണ് ആശ്രയിക്കുന്നത്.
2000 ലിറ്ററിന് 1000 രൂപ.
ഏജൻസികളും സ്വന്തമായി വിതരണത്തിന് ഇറങ്ങുന്നവരും തോന്നും പടിയാണ് പണം വാങ്ങുന്നത്. 1500 ലിറ്ററിന് 850 രൂപ മുതലും 2000 ലിറ്ററിന് 1000 മുതലാണ് ഈടാക്കുന്നത്. ദൂരം കൂടുമ്പോൾ നിരക്കും ഉയരും. മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിന് 50 രൂപ മുതൽ ഈടാക്കാറുണ്ട്. പിക്കപ്പ് വാനുകൾ, ഓട്ടോറിക്ഷകൾ, മിനി ലോറികൾ എന്നിവയും കുടിവെള്ള ടാങ്കുകളുമായി നിരത്തിലുണ്ട്.
അനുമതി അകലെ.
ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിലേ കുടിവെള്ള വിതരണം നടത്താൻ കഴിയൂ. എന്നാൽ പലരും പഞ്ചായത്തിന്റെ അനുമതി പോലും വാങ്ങാതെയാണ് വിതരണത്തിനെത്തുന്നത്.
ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ രൺദീപ് പറയുന്നു.
കുടിവെള്ളമെടുക്കുന്ന കിണർ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയശേഷമേ അനുമതി നൽകൂ. കുടിവെള്ളം വിതരണം ചെയ്യുന്ന ഏജൻസികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. വെള്ളമെടുക്കുന്ന സ്രോതസ്, വിതരണത്തിന് യോഗ്യമായതാണോ തുടങ്ങിയ പരിശോധനകൾ നടത്തിയ ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |