കൊച്ചി: എം.ജി. കലോത്സവത്തിൽ മത്സരം കനക്കുമ്പോൾ മഹാരാജാസ് കോളേജിനെയും തേവര എസ്.എച്ച് കോളേജിനെയും ബഹുദൂരം പിന്നിലാക്കി എറണാകുളം സെന്റ് തെരേസാസ് കോളേജ് കുതിപ്പ് തുടരുകയാണ്.
നാലാം ദിവസം പിന്നിടുമ്പോൾ 92 പോയിന്റുമായാണ് സെന്റ് തെരേസാസിന്റെ തേരോട്ടം. 50 പോയിന്റുമായി എറണാകുളം മഹാരാജാസും തേവര എസ്.എച്ചും തൊട്ടു പിന്നാലെയുണ്ട്. മുപ്പത് പോയിന്റുമായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജാണ് മൂന്നാംസ്ഥാനത്ത്. ചങ്ങനാശേരി എസ്.ബി കോളേജ് (23 പേയിന്റ്) നാലാമതും കാലടി ശ്രീശങ്കര കോളേജ് (18 പോയിന്റ്) അഞ്ചാമതുമുണ്ട്. കൊച്ചിയുടെ മണ്ണിൽ ആതിഥേയർ തന്നെ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കലോത്സവ വേദിയിൽ.
ഇന്നലെ വേദി ഒന്നിൽ മൈമും ദഫമുട്ടും കോൽക്കളിയും നിറഞ്ഞ സദസിലായിരുന്നു നടന്നത് . നിരവധി ടീമുകൾ രജിസ്റ്റർ ചെയ്തത് വെല്ലുവിളി ആയെങ്കിലും കാണികൾ മാറി മാറി വന്ന് സദസിനെ സമ്പന്നമാക്കി.
മഹാരാജാസിൽ നടന്ന ക്ലേ മോഡലിംഗിൽ 50പേർ മത്സരിച്ചെങ്കിലും നിലവാരമില്ലായ്മയായിരുന്നു മുഖ്യ പ്രശ്നം. ലാ കോളേജിൽ നടന്ന കഥാപ്രസംഗത്തിനും പതിവിലുമേറെ കാണികളുണ്ടായി.
സമാപനം ഇന്ന്
കഴിഞ്ഞ നാലുദിവസം നൃത്തച്ചുവടുകളും സംഗീതവുമായി കൊച്ചിയെ ആഘോഷ വിരുന്നൊരുക്കിയ കലാമേളയ്ക്ക് ഇന്ന് തിരശീല വീഴും. അഞ്ചാം ദിനമായ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നാലുദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേരാണ് കലോത്സവം കാണാനെത്തിയത്.
മൂകാഭിനയത്തിൽ
മുഖ്യം നരബലി
കൊച്ചി: മൂകാഭിനയം ഇക്കുറി സമകാലിക വിഷയങ്ങൾക്കൊണ്ട് ശ്രദ്ധേയമായെങ്കിലും ആവർത്തനവിരസത കല്ലുകടിയായി. ആകെ 68 ടീമുകൾ മാറ്റുരച്ച മൂകാഭിനയത്തിൽ നരബലി വിഷയമാക്കിയെത്തിയത് നിരവധി ടീമുകൾ.
കാഴ്ചയില്ലാത്തയാൾക്ക് കാഴ്ച നേടാൻ നരബലി നടത്തുന്നവരെ ആദ്യ പത്തിൽ നാല് ടീമുകളാണ് വിഷയമാക്കിയത്. ഒരേ ആവിഷ്കാരം, ഒരേ പശ്ചാത്തല സംഗീതം. മൊബൈൽ ഫോൺ അഡിക്ഷൻ, സ്ത്രീ പീഡനം. ചാർലി ചാപ്ലിൻ, എല്ലാം വാർത്തയാകുന്ന ലോകത്തെ ഫോട്ടോഗ്രഫിയുടെ പ്രസക്തി, ദേശ സ്നേഹം.... അങ്ങനെയങ്ങനെ നീണ്ടു വിഷയങ്ങൾ. നിശ്ചയിച്ച സമയത്തിൽ നിന്ന് അധികം വൈകാതെയാരംഭിച്ച മൂകാഭിനയം നിറഞ്ഞ സദസിലാണ് അവതരിപ്പിക്കപ്പെട്ടത്.
പാതിരാ പോരാട്ടം...
മയക്കത്തിൽ മത്സരാർത്ഥികൾ
കൊച്ചി: വെള്ളിയാഴ്ച രാത്രി 11ന് ശേഷം ആരംഭിച്ച ഫോക്ക് ഡാൻസ് ഗ്രൂപ്പിന മത്സരം അവസാനിച്ചത് ഇന്നലെ പുലർച്ചെ ഏഴരയോടെ. 30ലേറെ ടീമുകളാണ് ഈ ഇനത്തിൽ മത്സരിച്ചത്. ഒരു ടീമിൽ പത്ത് മത്സരാർത്ഥികളും തത്സമയം പാടി അവതരിപ്പിക്കുന്നതിന് അഞ്ചു പേരും എന്നതായിരുന്നു കണക്ക്.
ഏറെ ടീമുകളും തത്സമയം പാട്ട് പാടി അവതരിപ്പിച്ചവർ. വെളുപ്പിന് രണ്ടുമണി കഴിഞ്ഞതോടെ പല ടീമുകളിലെയും മത്സരാർത്ഥികൾ മയങ്ങിത്തുടങ്ങി. ചിലർ നല്ല ഉറക്കത്തിലായി. ഒപ്പമുള്ളവർ വിളിച്ചുണർത്തിയും തട്ടിയെണീപ്പിച്ചുമൊക്കെയാണ് അർദ്ധമയക്കത്തിലാണ്ടവരെ വരെ വേദിയിലെത്തിച്ചത്.
ഉറക്കം ഉച്ചസ്ഥായിയിലെത്തിയത് കൊണ്ട് പ്രതീക്ഷിച്ച അത്ര ഉഷാറാക്കാൻ പറ്റിയില്ലെന്ന് മത്സരാർത്ഥികൾ തന്നെ അഭിപ്രായപ്പെട്ട പോരാട്ടത്തിൽ എറണാകുളം സെന്റ്. തെരേസാസ് ഒന്നാം സ്ഥാനം നേടി.
കഥാപ്രസംഗത്തിൽ
തിളങ്ങി ഗൗരി കൃഷ്ണ
കൊച്ചി: നൂറോളം കഥാപ്രസംഗ വേദികളിൽ കഥ പറഞ്ഞ കരുത്തുമായാണ് മാവേലിക്കര സ്വദേശി ഗൗരി കൃഷ്ണ കലോത്സവവേദിയിലെത്തിയത്. 'വേട്ടപ്പട്ടികളോട് കലഹിച്ച പെണ്ണ്' എന്ന കഥ പറഞ്ഞ് ഗൗരി സദസിന്റെ കൈയടി നേടി. കെ.വി. മോഹൻകുമാറിന്റെ ഉഷ്ണരാശി നേവലിലെ ഭാഗമാണ് കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗൗരി മൂന്ന് തവണ കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടെ 'കാഥികരേ ഇതിലേ' എന്ന പരിപാടിയിൽ കഥ പറഞ്ഞു. കോട്ടയം സി.എം.എസ് കോളേജ് ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം ഡി.ഡി.ഇ ഓഫീസ് ജീവനക്കാരൻ ആർ. രാജീവിന്റെയും പി.എസ്.സി ഉദ്യോഗസ്ഥ ഗിരിജയുടെയും മകളാണ്.
മൈം മാഷിനെ
കാണാൻ പഴയ ശിഷ്യർ
കൊച്ചി: മൈം പരിശീലകനായ സുരേഷ് കുമാറിന്റെ ശിഷ്യരുടെ പ്രകടനം കാണുന്നതിനായി തൃശൂർ സ്വദേശിയായ മുൻ ശിഷ്യ തപസ്യ ഇന്നലെ കൊച്ചുവെളുപ്പാൻ കാലത്ത് മഹാരാജാസ് ഗ്രൗണ്ടിലെ പ്രധാന വേദിയിലെത്തി. 2016 ൽ ചാലക്കുടി പി.എം.ജി.സി കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന കാലത്ത് തപസ്യയുടെ സംഘത്തെ മൈം പരിശീലിപ്പിച്ചത് സുരേഷാണ്. ഒന്നാം സ്ഥാനവും ലഭിച്ചു. പഠനം കഴിഞ്ഞ് ജോലിയായിട്ടും മാഷിന്റെ ശിഷ്യരുടെ പ്രകടനം വിലയിരുത്തുന്നതിനായി എല്ലാ മത്സരസ്ഥലത്തും തപസ്യയെത്തും.
കഴിഞ്ഞ ദിവസത്തെ സ്കിറ്റ് മത്സരവും വിട്ടില്ല. ഒന്നാം സ്ഥാനം നേടിയ എസ്.എച്ച് ടീമിനെ പരിശീലിപ്പിച്ചതും ഇദ്ദേഹം തന്നെ. ഏറ്റവും ഒടുവിലാണ് മാഷിന്റെ ശിഷ്യരായ എസ്.എച്ച് കോളേജ് എത്തിയത്. ജൻമനാ ഇരുകാലുകൾക്കും വൈകല്യമുള്ള സുരേഷിനെ കൊണ്ടുനടക്കുന്നത് ശിഷ്യരാണ്. സ്കിറ്റിനും മൈമിനുമുള്ള ആശയവും സ്ക്രിപ്റ്റും മുതൽ അഭിനേതാക്കൾക്കുള്ള മേക്കപ്പ് വരെ ചെയ്യുന്നത് ഇദ്ദേഹമാണ്. 19 വർഷമായി മൂകാഭിനയ കാലാരംഗത്ത് സജീവമാണ്.
സമകാലിക വിഷയങ്ങളെ മുൻ നിർത്തിയുള്ള മൈമുകളാണ് പ്രത്യേകത. ബോട്ട്, ജോക്കർ, കഞ്ചാവ്, ജോതിഷം, കടൽ, സെൽഫി, കുബേര, വെടിക്കെട്ട് തുടങ്ങി എല്ലാ കലോത്സവ വേദികളിലും കൈയ്യടി നേടുന്ന മൂകാഭിനയ സൃഷ്ടികളുടെ ശില്പി ഇദ്ദേഹമാണ്. കലോത്സവ കഥ പറഞ്ഞ പൂമരം സിനിമയിലെ കലിംഗ യുദ്ധം പശ്ചാത്തലമാക്കി മൈം ഒരുക്കിയതും ഈ കലാകാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |