കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ മകന് മരുന്നുവാങ്ങാൻ പോയ പിതാവിനെ പൊലീസ് വഴിയിൽ തടഞ്ഞതായി പരാതി. കാലടി കാഞ്ഞൂരിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. ഇന്ധന സെസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞദിവസം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെ കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസുകാരനായ മകന് പനി ശക്തമാവുകയായിരുന്നു. ഞായറാഴ്ചയായതിനാൽ മെഡിക്കൽ സ്റ്റോറുകൾ മിക്കവാറും അടച്ചിരുന്നു. ഏറെ അന്വേഷണത്തിനൊടുവിലാണ് കാഞ്ഞൂരിലെ കട കണ്ടെത്തിയത്. എന്നാൽ മരുന്നുവാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ പൊലീസ് അനുവദിച്ചില്ല. അതുവഴി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
പൊലീസിന്റെ നിർദേശപ്രകാരം വാഹനവുമായി ഒരുകിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും മറ്റൊരു മെഡിക്കൽ ഷോപ്പ് കണ്ടെത്താനായില്ല. തുടർന്ന് തിരികെ കാഞ്ഞൂരിലെ കടയിൽതന്നെ എത്തുകയായിരുന്നു. ഇതിനിടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ അടുത്തെത്തി തട്ടിക്കയറുകയായിരുന്നെന്ന് ശരത് പറയുന്നു. ശരത്തിനെയും സഹോദരനെയും എസ് ഐ ശകാരിക്കുന്നതുകണ്ട മെഡിക്കൽ ഷോപ്പ് ഉടമ മത്തായി സംഭവത്തിൽ ഇടപ്പെട്ടപ്പോൾ കടമ അടച്ചുപൂട്ടിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശരത് മുഖ്യമന്ത്രിയ്ക്കും ആലുവ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |